ന്യൂ ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. പാർലമെന്റിൽ വെച്ചായിരുന്നു ഖർഗെയുമായുള്ള കൂടിക്കാഴ്ച നടന്നത്.
രമേശ് ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയുമെന്ന് കെ സുധാകരൻ പറഞ്ഞു. താൻ എവിടെയും മൈക്ക് വച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയത്. ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ല എന്നും കെ സുധാകരൻ പറഞ്ഞു.
തന്റെ അഭിപ്രായം തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത്. മല്ലികാർജുൻ ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തനാണെന്നും അദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച രൂക്ഷമായി തുടരവേയാണ് പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം. അതിനിടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ് മുൻഷി കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കെ സുധാകരൻ ഖാർഗെ കൂടിക്കാഴ്ചയിൽ പ്രതികരിക്കാൻ കെസി വേണുഗോപാൽ തയ്യാറായിട്ടില്ല.

