ദുബായ്: യുഎഇയിലും ഒമാനിലും വീണ്ടും ഇറാന്റെ വ്യോമാക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നു. യുഎഇ ഇസ്രയേൽ അമേരിക്ക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വെടിനിർത്തലിന്റെ 26-ാം ദിവസമാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്.
യു എ ഇ-യ്ക്കു നേരെ 12 ബാലിസ്റ്റിസ് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഇറാൻ പ്രയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ. നാല് ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണ ശ്രമമുണ്ടായെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഇവിടെ തീപിടുത്തമുണ്ടായി. ഈ സംഭവത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.
ഒമാനിലെ ബുഖ ഗവർണറേറ്റിലും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാനിൽ ബുഖ ഗവർണറേറ്റിലുണ്ടായ ഇറാൻ വ്യോമാക്രണത്തിൽ 2 വിദേശികൾക്കു പരുക്കേറ്റു. 4 കാറുകൾ തകർന്നു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നവർ താമസിച്ചിരുന്ന പാർപ്പിടസമുച്ചയത്തിലാണു മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്.
ഹോർമുസ് കടലിടുക്കിൽ എണ്ണടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായതായി വിവരങ്ങളുണ്ട്. ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറും ഇറാൻ ആക്രമിച്ചു. രണ്ടു ഡ്രോണുകളാണു ടാങ്കറിനു നേരെ ആക്രമണം നടത്തിയത്. വൈകിട്ടോടെ, ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ദുബായിൽ വീണ്ടും ഭീതി പരന്നിരുന്നു. പിന്നലെയാണു ഫുജൈറയിൽ ആക്രമണമുണ്ടായത്. ഏപ്രിൽ 9-നു നിലവിൽവന്ന വെടിനിർത്തലിനു ശേഷം ആദ്യമായാണു മുന്നറിയിപ്പ് ലഭിച്ചത്. ജനങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടെങ്കിലും 10 മിനിറ്റിനു ശേഷം ജാഗ്രതാ നിർദേശം പിൻവലിച്ചു. രാജ്യാന്തര ഊർജ വിപണിയിൽ ഭീതിയുടെ നിഴൽ പരത്തുന്ന ആക്രമണത്തെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു.
ഇറാൻ – അമേരിക്ക വാക്പോര് മുറുകുന്നു: യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ; സമാധാനത്തിന് റഷ്യൻ നീക്കം

