അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്ന് (ജൂൺ 13, ശനിയാഴ്ച) രാവിലെയാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ സഹപൈലറ്റിന് പരിക്കേൽക്കുകയും അദ്ദേഹം നിലവിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ശുഭം കുമാർ, സർജൻ്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ ഖേമാറാം കുമാവത്, അഗ്നിവീർ ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെ പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം. തകർന്നുവീണ് വിമാനത്തിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ..അപകടത്തിൻ്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതീവ ദുഃഖം രേഖപ്പെടുത്തി. വീരമൃത്യു വരിച്ചവരുടെ ധൈര്യവും രാജ്യത്തിനായുള്ള സേവനവും അഭിമാനത്തോടെയും നന്ദിയോടെയും എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

