കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയായ ബിജു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹത്തിന് ജൂലൈ 22-നാണ് രോഗബാധ സ്ഥിരീകരിച്ചത്.
സാധാരണയായി പൊതു ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. എന്നാൽ ബിജു അടുത്തിടെ പൊതു ജലാശയങ്ങളിൽ കുളിക്കുകയോ യാത്രകൾ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ, വീട്ടിലെ കിണർ വെള്ളത്തിൽ നിന്നാകാം രോഗബാധയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

