റായ്‌പൂർ: ഛത്തീസ്ഗഡിലെ ശക്തി ജില്ലയിൽ പ്രവർത്തിക്കുന്ന വേദാന്ത പവർ പ്ലാന്റിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2:30-ഓടെയാണ് സിഞ്ചിതരായി ഗ്രാമത്തിലെ ഈ പ്ലാന്റിൽ വൻ അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ 40-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടസ്ഥലത്ത് വെച്ച് തന്നെ എട്ട് പേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മറ്റു രണ്ട് പേർ മരണപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണ വിധേയമാക്കി.
വേദാന്ത ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള പവർ പ്ലാൻ്റിൽ അപ്രതീക്ഷിതമായാണ് ബോയിലർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകരുകയും തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദാന്ത ഗ്രൂപ്പും സംസ്ഥാന സർക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് കമ്പനി വഹിക്കും.

