പ്രശസ്ത തമിഴ് ചലച്ചിത്രകാരനും നടനും എഴുത്തുകാരനുമായ കെ. ഭാഗ്യരാജ്, 73-ാം വയസിൽ ചെന്നൈയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ തമിഴ്‍ സിനിമാലോകത്തും സാംസ്കാരിക മേഖലയിലും പ്രവർത്തിച്ചിരുന്നു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടേയും ടെലിവിഷൻ പരമ്പരകളുടേയും രചനയും സംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.
ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന പൂർണ്ണിമ ജയറാമാണ് ഭാഗ്യരാജിൻ്റെ പത്നി. മക്കൾ നടൻ ശാന്തനു ഭാഗ്യരാജ്, മകൾ ശരണ്യ ഭാഗ്യരാജ്. ഭാഗ്യരാജിൻ്റെ ആദ്യ ഭാര്യ, മുൻകാല നടി പ്രവീണ. രണ്ടു വർഷം നീണ്ടുനിന്ന ആ ദാമ്പത്യനിടയിൽ പ്രവീണ മഞ്ഞപ്പിത്തം ബാധിച്ച് അന്തരിച്ച ശേഷമാണ് (1984 ഫെബ്രുവരിയിലാണ്) പൂർണ്ണിമയെ വിവാഹം കഴിക്കുന്നത്.
രസകരവും വൈകാരിക ആഴം ധ്വനിക്കുന്നതുമായ ഒരു സവിശേഷ ആഖ്യാന വൈഭവം പ്രകടിപ്പിച്ച കഥപറച്ചിലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു ഭാഗ്യരാജിൻ്റെ സിനിമകൾ. സംവിധാത്തിലും തിരക്കഥാ രചനയിലും അഭിനയത്തിലും ഭാഗ്യരാജ് ഈ മുഖമുദ്ര നിലനിർത്തിയിരുന്നു.
സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു ‘ഫിലിം എസ്പീരിയൻസ്‘ പ്രദാനം ചെയ്ത സിനിമയാണ് ഒന്നാണ് ഭാഗ്യരാജിൻ്റെ ‘മുന്താണെ മുടിച്ചു’.
സിനിമാ രംഗത്ത് അത്ര സജീവമല്ലാതിരുന്നപ്പോഴും ടെലിവിഷനിലൂടെ കുടുംബ വിനോദ പരിപാടികൾക്ക് നൽകിയ സംഭാവനകൾ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.
മുഖ്യധാര സിനിമയുടെ ഒരു യുഗത്തിൻ്റെ അന്ത്യം കുറിക്കുന്നതാണ് ഈ വിയോഗം!
തമിഴ്‌നാട്ടിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളൻകോയിലിൽ (ഈറോഡ് ജില്ല) 1953 ജനുവരി 7-ന് ഭാഗ്യരാജ് ജനിച്ചു. മാതാപിതാക്കൾ കൃഷ്ണസ്വാമി, അമരാവതിയമ്മ എന്നിവരായിരുന്നു.
ഭാഗ്യരാജ്, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഭാരതിരാജയുടെ സഹായിയായിയാണ് ചലച്ചിത്ര മേഖലയിൽ തന്റെ യാത്ര ആരംഭിച്ചത്. തുടർന്ന് സ്വതന്ത്ര പരീക്ഷണങ്ങളിലൂടെ വിജയകരമായി സ്വന്തമായി ഒരു കരിയർ സൃഷ്ടിച്ചു.
ഗുരുവായ ഭാരതിരാജ അന്തരിച്ചിട്ട് രണ്ടാഴ്ചയേ (2026 ജൂൺ 10) ആയിട്ടുള്ളു.
1980-90 കളിൽ തമിഴ് സിനിമയുടെ ഒരു വ്യത്യസ്തധാരയെ മുന്നോട്ടു നയിച്ചു കൊണ്ട്, ജനപ്രതി നേടിയ ഭാഗ്യരാജിൻ്റെ കഥ പറച്ചിൽ ശൈലി, മൂർച്ചയുള്ള സംഭാഷണത്തിലും കഥാഗതിയിലുയുള്ള ചടുമോയ തിരക്കഥ, സാമൂഹിക യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയ തീം എന്നിവ എടുത്തു പറയേണ്ടതാണ്. ഈ സിനിമാർ അദ്ദേഹത്തെ തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആക്കി മാറ്റി. തുടർന്നുള്ള കാലത്ത് പുതുശൈലികൾ രംഗം കൈയ്യടക്കിയപ്പോഴും തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച തിരക്കഥാ കൃത്തുക്കളിൽ ഒരാളായി തന്നെ അദ്ദേഹം കണക്കാക്കപ്പെടുന്നു.
തന്റെ കരിയറിൽ, ഭാഗ്യരാജ് 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു; ഒരു നടനെന്ന നിലയിൽ ഏതാണ്ട് 75-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ചിലത് ‘മുന്താണൈ മുടിച്ചു’, ‘അന്ത എഴുനാളുകൾ’, ‘ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്’ എന്നിവയാണ്. ഇവയൊക്കെ ഇപ്പോഴും എൻ്റർടൈമെൻ്റ് ക്ലാസിക്കുകളായി ഓർമ്മിക്കപ്പെടുന്നു.
1983-ൽ ‘മുന്താണൈ മുടിച്ചു’ എന്ന ചിത്രത്തിൽ അവതരിപ്പിച്ച നായക വേഷത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി. (അതിലെ നായിക ഉർവശി ആയിരുന്നുവല്ലോ.)
തമിഴ് സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു, മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇതിഹാസ നടനുമായ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) ഭാഗ്യരാജിനെ ചലച്ചിത്രമേഖലയിലെ തന്റെ പിൻതുടർച്ചാവകാശിയായി പരസ്യമായി പ്രശംസിച്ചിരുന്നു.
1986-ൽ പുറത്തിറങ്ങിയ ‘ആഖ്രീ രാസ്ത‘ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജ് ഹിന്ദി സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു . അമിതാഭ് ബച്ചൻ, ജയപ്രദ, ശ്രീദേവി, അനുപം ഖേർ എന്നിവർക്കൊപ്പം ഭാഗ്യരാജ് ഇരട്ട വേഷത്തിൽ അഭിനയിച്ച, പ്രതികാര കഥ പറയുന്ന ശ്രദ്ധേയമായ ഹിന്ദി ചിത്രങ്ങളിലൊന്നായി മാറുകയും തമിഴ് സിനിമയ്ക്ക് അപ്പുറം ഭാഗ്യരാജിന്റെ കഥപറച്ചിൽ വൈദഗ്ധ്യം പ്രകടമാക്കുകയും ചെയ്തു.
2014 ൽ SIIMA യുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
ഭാഗ്യ എന്ന പ്രതിവാര മാസികയുടെ പത്രാധിപർകൂടിയായിരുന്ന അദ്ദേഹം നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.
ആദരാഞ്ജലികൾ
ആർ. ഗോപാലകൃഷ്ണൻ

