പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം (പൂർണ്ണിമ ഭാഗ്യരാജ്) ആണ് ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7-നാണ് അദ്ദേഹം ജനിച്ചത്. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. 1979-ൽ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം.
തമിഴ് സിനിമയിൽ ‘തിരക്കഥകളുടെ രാജാവ്’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 75-ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മൗന ഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ തമിഴ് ഹിറ്റ് ചിത്രങ്ങളാണ്. മലയാളത്തിൽ ദിലീപ് നായകനായ ‘മിസ്റ്റർ മരുമകൻ’ എന്ന ചിത്രത്തിൽ അദ്ദേഹം പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

