ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തിയെന്ന് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം എന്നാണ് റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
VIDEO | Anantnag, Jammu and Kashmir: Visuals of the house of a terrorist allegedly involved in Pahalgam attack. The House was demolished overnight.#PahalgamTerroristAttack #Pahalgam
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/BGq0SnfQf8
— Press Trust of India (@PTI_News) April 25, 2025
അതിനിടെ പഹൽഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. നയതന്ത്ര തലത്തില്‍ തിരിച്ചടി നല്‍കാനുള്ള നടപടികള്‍ ഇന്ത്യ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. യുദ്ധസമാനമായ സാഹചര്യമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാനും ആരംഭിച്ചുകഴിഞ്ഞു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
2019 -ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാം ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഏപ്രില്‍ 27 -നകം ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്മാരോടും രാജ്യം വിട്ടുപോകാനും ഉത്തരവിട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.