മഹാഗൗരി ചെക്ക്ഇന്‍ കൗണ്ടറില്‍ നിന്നപ്പോഴാണ് ഗിരിധറിന്റെ ഫോണ്‍ വന്നത്. അവള്‍ ആ കോള്‍ എടുത്തില്ല. അവിടെ നിന്നു സംസാരിക്കുന്നത് മര്യാദകേടായിത്തോന്നി.
പെട്ടി കൊടുത്തു ബോര്‍ഡിങ് പാസ്സുമായി അവള്‍ സെക്യൂരിറ്റി ചെക്കിന് പോയി. അതും കഴിഞ്ഞ്, കാപ്പിയും സാന്‍ഡ്‌വിച്ചുമായി ഒരിടത്തു പോയിരുന്നു. ടാബ് തുറന്നു. അന്നത്തെ മെയിലുകള്‍ നോക്കിയപ്പോള്‍ ഗിരിധറിന്റെ ഫോണ്‍ ഓര്‍മ്മ വന്നു.
തിരികെ വിളിക്കാതെ അവളൊരു മെസ്സേജ് അയച്ചു.
“വില്‍ കാള്‍ യു വണ്‍സ് ഐ റീച് ഡല്‍ഹി.”
അത് കിട്ടിയതും ഗിരിധര്‍ കുറച്ച് അസ്വസ്ഥനായി. മഹാഗൗരി ഒരു ധാര്‍ഷ്ട്യമുള്ള പെണ്ണാണെന്ന് തോന്നി. ഡല്‍ഹിയില്‍ ചെന്നിട്ടു വിളിക്കാംപോലും.
പുറമെ എത്ര ലാളിത്യം കാണിച്ചാലും അയാള്‍ പരിഷ്‌കാരിയായ ഒരു മാടമ്പിതന്നെയാണ്. തന്നെ ചുറ്റി നില്‍ക്കുന്നവരുടെ വിധേയത്വം അവളില്‍നിന്നും അയാള്‍ പ്രതീക്ഷിച്ചു.
കണ്ണുകള്‍ ടാബിലാണെങ്കിലും ആരോ തന്നെ നീരിക്ഷിക്കുന്നതായി ഗൗരിക്കു തോന്നി.
ആരെങ്കിലും നമ്മെ ശ്രദ്ധിക്കുമ്പോള്‍ നമ്മളറിയാതെ ഒരു ആന്റിന താക്കീതു തരും.
അവള്‍ ചുറ്റിനും നോക്കി.
കറുത്ത കണ്ണാടിവച്ച ഒരാള്‍ തന്നെ ശ്രദ്ധിക്കുന്നതുപോലെ.
മഹാഗൗരി അവിടെനിന്ന് എഴുന്നേറ്റുമാറി.
ഇന്നലെ രാത്രിയില്‍ ഉറങ്ങാത്തതിന്റെ ക്ഷീണമുണ്ട്. ഫ്‌ളൈറ്റിലിരുന്ന് ഉറങ്ങാം.
ചിന്തകള്‍ ഭൂതവര്‍ത്തമാനഭാവികാലങ്ങളിലേക്കു വ്യാപിച്ചു.
ജേര്‍ണലിസം കോളേജ് ഒരു വലിയ ഉത്തരവാദിത്വമാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിച്ചു. കഴിവുള്ള കുട്ടികള്‍ ഈ രംഗത്തു മുന്നോട്ടുവരണം, അതാണ് മഹാഗൗരിയുടെ ആഗ്രഹവും ലക്ഷ്യവും.
തങ്ങള്‍ക്കു ഹിതകരമല്ലാത്തത് പറയുകയോ എഴുതുകയോ ചെയ്യുന്നവരുടെ നാവറുത്തും നാമാവശേഷമാക്കിയും വിഹരിച്ച ദുഃശക്തികള്‍ എക്കാലത്തുമുണ്ടായിരുന്നു. അതിനെതിരേ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടുവരണം. എത്ര തല്ലിക്കെടുത്താന്‍ ശ്രമിച്ചാലും സത്യത്തിന്റെ വെളിച്ചം തെളിയണം; തെളിയിക്കണം. അതിനവരെ പ്രാപ്തരാക്കണം.
ഫ്‌ളൈറ്റില്‍ സീറ്റ് ബെല്‍റ്റ് സൈന്‍ അപ്രത്യക്ഷമായതും ബാഗില്‍ നിന്നു ബ്ലൈന്‍ഡ് ഫോള്‍ഡ് എടുത്തു കണ്ണില്‍വച്ച് ഉറങ്ങാന്‍ ശ്രമിച്ചു.
എന്നാലും ആരുടെയോ നോട്ടം തന്റെമേല്‍ പതിക്കുന്നതു പോലെ തോന്നി.
ഡല്‍ഹിയില്‍ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍മാത്രമാണ് കണ്ണു തുറന്നത്. പെട്ടിയും എടുത്തു പുറത്തിറങ്ങിയിട്ട്, കാത്തുനിന്ന ഡ്രൈവറുടെകൂടെ അവള്‍ കോളേജ് വാഹനത്തിനരികിലേക്ക് പോയി. കാറില്‍ കയറിയപ്പോള്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ തന്നെ ശ്രദ്ധിച്ച ആളെ വീണ്ടും കണ്ടു. നേരിയ ഒരു അസ്വസ്ഥത തോന്നി.
അത് പുറമെ കാണിക്കാതെ ഫോണ്‍ എടുത്തു ചിറ്റയെ വിളിച്ച് ഡല്‍ഹി എത്തിയ വിവരം അറിയിച്ചു. പിന്നീട് ടാബ് തുറന്നു സെമിനാറിനുള്ള പ്രസന്റേഷന്‍ നോക്കി.
കോളേജില്‍ എത്തിയപ്പോള്‍ ലഞ്ച് ബ്രേക്ക് ആയിരുന്നു. ഭക്ഷണം കഴിച്ചശേഷം ഗസ്റ്റ് ഹൗസിലെത്തി വസ്ത്രം മാറി തന്റെ പ്രസന്റേഷന് തയ്യാറായി വന്നു.
പരിപാടികള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു. പിന്നെ സുഹൃത് സംഭാഷണങ്ങള്‍…
അതിനുശേഷം മുറിയില്‍ തിരികെയെത്തിയപ്പോള്‍ രാത്രി വളരെ ഇരുട്ടിയിരുന്നു.
അപ്പോഴാണ് ലൂക്കയുടെ വീഡിയോ കോള്‍, മാഡ്രിഡില്‍നിന്ന്. അവനൊരു സെല്ലോ കോണ്‍സെര്‍ട്ടുണ്ട്. പോകുന്നതിനു മുമ്പേ ഒരു ‘ഹൈ’ പറയാന്‍. അതൊരു പതിവാണ്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവിതം: ന്യൂയോറിക്കന്‍ പോയറ്റ്‌സ് കഫേ, ബൗറി പോയറ്ററി ക്ലബ് ഇവിടെയെല്ലാം കവിത എഴുതിയും ചൊല്ലിയും കഴിഞ്ഞ കാലമാണ് ലൂക്കിനെ കണ്ടുമുട്ടിയത്.
സ്‌പെയിനില്‍നിന്നു വന്ന കലാകാരന്‍. എപ്പോഴെക്കെയോ അയാളോട് ഒരിഷ്ടം തോന്നി. ഒരു ദിവ്യത്വം അവനുചുറ്റും വലയം തീര്‍ക്കുന്നതുപോലെ.
“നിന്നെ എനിക്ക് ഒരുപാടിഷ്ടം, നീ ഒരു റോസാപ്പൂവ് പോലെയാണ്. കാണാന്‍ ഇഷ്ടം തൊടാന്‍ ഇഷ്ടം. പക്ഷേ, ഒന്ന് ചുംബിക്കാന്‍ പോലും ഭയം തോന്നുന്നു. കാരണം, ഈ പൂവിതളിനു വേദനിച്ചാലോ, അതിന്റെ ഇതളുകള്‍ പൊഴിഞ്ഞുവീണാലോ!”
സന്തോഷംകൊണ്ട് മതിമറന്നു. ഇങ്ങനെയും പെണ്ണിനെ സ്‌നേഹിക്കാന്‍ ഒരുവനു സാധിക്കുമോ?
പഠനം പൂര്‍ത്തിയാക്കി അവന്‍ പോയപ്പോള്‍ വേദനിച്ചു.
ലൂക്കിനെ കണ്ടുമുട്ടുന്നതുവരെ, ആത്മാവിന്റെ വേദനയെപ്പറ്റി മാത്രം കവിതയെഴുതിയവള്‍, ജീവിതത്തിന് വേറേ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്തി. അവനാണ് ജീവിതത്തെ സ്‌നേഹിക്കാന്‍ തന്നെ പഠിപ്പിച്ചത്; ദുഃഖങ്ങളില്‍നിന്നു തന്നെ വെളിയിലെടുത്തത്. സത്യത്തില്‍ മഹാഗൗരി അവനിലൂടെ പുനര്‍ജനിച്ചു.
കാമച്ചൂട് ആഗ്രഹിക്കാതെ ഒരു പെണ്ണിനെ എങ്ങനെ സ്‌നേഹിക്കാന്‍ സാധിക്കും? അതാണ് ലൂക്കാ കാണിച്ചുതന്നത്. തന്റെ ആത്മാവിന്റെ അംശം കൊണ്ടുനടക്കുന്നവന്‍. ഇപ്പോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ലൂക്കിനെയാണ് ആദ്യം വിളിക്കുക.
അവന്റെ സെല്ലോ വായനയില്‍ മുഴുകി മണിക്കൂറുകള്‍ നൃത്തം ചെയ്തു. അവന്റെ മടിയില്‍ കിടക്കുമ്പോള്‍പോലും വെറുതെ മുടിയില്‍ തലോടും. നെറ്റിയില്‍ മൂര്‍ദ്ധാവില്‍ ഒരുമ്മ. സ്‌നേഹത്തിനും വേറേ പൊരുളുണ്ടെന്നു പഠിച്ചു; അല്ല ലൂക്ക പഠിപ്പിച്ചു.
അന്നത്തെ പരിപാടികള്‍ എല്ലാം കഴിഞ്ഞു. നാളെ ഞായര്‍. പ്രത്യേകിച്ചു പണിയൊന്നുമില്ല. വെറുതെ ഓള്‍ഡ് ഡല്‍ഹിയില്‍ ഒന്നു കറങ്ങാന്‍ പോയാലോ? തനിയെയുള്ള ഊരുചുറ്റലും വഴിയോരഭക്ഷണശാലകളും എന്നും ഹരമാണ്.
വളരെ വൈകിയാണ് മഹാഗൗരി ഉണര്‍ന്നെഴുന്നേറ്റത്. പ്രാതലിനുശേഷം അവള്‍ ഡല്‍ഹിക്കു പുറപ്പെട്ടു. ചാന്ദ്‌നിചൗക്കിലെ ഇടനാഴികളില്‍ക്കൂടി വെറുതെ നടന്നു.
ചാന്ദ്‌നിചൗക്കില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം നമ്മളെ മത്തുപിടിപ്പിക്കന്നത് ഭക്ഷണത്തിന്റെ സുഗന്ധമാണ്. ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ചില റെസ്റ്റോറന്റകളും മിഠായിക്കടകളും. അവയില്‍ പലതും അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ജുമാ മസ്ജിദിനു സമീപമുള്ള പരാന്തേവാലി ഗല്ലിയില്‍ (Paranthe wali Gali) നിന്നു വരുന്ന കെബാബിന്റെ മണം.
സസ്യഭുക്ക് ആണെങ്കിലും ഭക്ഷണത്തിന്റെ സുഗന്ധം ഗൗരി നന്നായി ആസ്വദിക്കും.
ബ്രിന്ദയ്ക്കും മറ്റു പെണ്‍കുട്ടികള്‍ക്കും കുറച്ച് ആക്‌സെസറീസ് വാങ്ങി. പിന്നെ എന്തൊക്കെയോ ചെറിയ ചെറിയ സാധനങ്ങളും.
തിരികെ റൂമില്‍ എത്തിയപ്പോള്‍ നന്നായിരുട്ടി. രണ്ടു ദിവസത്തെ ക്ലാസ്സ് കഴിഞ്ഞത് അറിഞ്ഞേയില്ല.
തിരികെ കൊച്ചിന്‍ ഫ്‌ളൈറ്റിനു കാത്തിരിക്കുമ്പോഴാണ് ഓണ നാളിലെ ഇന്റര്‍വ്യൂന്റെ പ്രോമോ വന്നത്.
പരമേശ്വരി ചാറ്റര്‍ജി ഐ.എ.എസ്. അമ്മ തമിഴ് ബ്രാഹ്മിന്‍, പിതാവ് ബംഗാളി. നല്ല എഴുത്തുകാരി. പതിനഞ്ചു ബുക്കിലധികം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഡെപ്യൂട്ടഷനിലാണ്.
സ്ത്രീശാക്തീകരണതിനായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, അവരുടെ അത്യുത്സാഹംകൊണ്ട്, ലൈംഗികത്തൊഴിലാളികളുടെ മക്കള്‍ക്കും, ജയില്‍മോചിതരായ സ്ത്രീകളുടെയും, അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനുമായി ‘പുനഃപ്രാപ്ത്’ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
മഹാഗൗരിയുടെ ഫോണിലേക്കു ബ്രിന്ദ വിളിച്ചു:
“പരമേശ്വരി ചാറ്റര്‍ജി ആരാണെന്നറിയുമോ?”
“അറിയാം, ഗിരിധര്‍ മഹാദേവന്റെ മുന്‍ഭാര്യ.”
“എന്തെങ്കിലും കുഴപ്പമാകുമോ?”
“എന്തു കുഴപ്പമാകാന്‍? അയാളെപ്പറ്റി പറയാനല്ല, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയാനും പിന്നെ കോളേജ് പെണ്‍കുട്ടികളുമായുള്ള ഇന്ററാക്ഷനുവേണ്ടിയുമല്ലേ വരുന്നത്?”
ബ്രിന്ദ കുറച്ചു പേടിക്കുന്നു എന്നുതോന്നി. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് പരമേശ്വരി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അതത്ര അഭികാമ്യമായി ഗിരിധറിന്റെ അണികള്‍ കരുതുന്നില്ല.
പ്രൊമോ കണ്ടു കുറെ വിളികളും ഭീഷണിപ്പെടുത്തലുകളും ഉണ്ടായി.
മഹാഗൗരി മനസ്സില്‍ കുറിച്ചു.
എന്തായാലും മുന്‍പോട്ടുവച്ച കാല്‍ ഇനി പുറകോട്ടു വയ്ക്കില്ല.
ഫ്‌ളൈറ്റ് അല്പം ലേറ്റാണെന്ന അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു
അതാ, ആ കറുത്ത കണ്ണടക്കാരന്‍ ഇവിടെയും… അയാള്‍ തന്നെ പിന്തുടരുകയാണ്.
എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം?
ആളുകള്‍ ചുറ്റിനുമുണ്ട്. പൊതുസ്ഥലത്തിന്റെ സുരക്ഷിതത്വത്തിലാണ് താന്‍…
എന്നാലും ഭീതിയുടെ ഒരു ചെറിയ തണുപ്പ് പെരുവിരലില്‍നിന്നു മൂര്‍ദ്ധാവിലേക്ക് അരിച്ചുകയറുന്നതുപോലെ…
പെട്ടെന്ന് മഹാഗൗരി കണ്ടു.
ആ കറുത്ത കണ്ണടക്കാരന്‍… തന്റെ നേര്‍ക്കയാള്‍ പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്…
പ്രതീക്ഷകള്‍ക്കു വിപരീതമായി ആ കറുത്ത കണ്ണടക്കാരന്‍ മഹാഗൗരിയെ ശ്രദ്ധിക്കുകപോലും ചെയ്യാതെ അവളെ കടന്നുപോയി.
ശ്ശേ… താന്‍ എന്തൊക്കെയാണു വിചാരിച്ചുകൂട്ടിയത്.
മഹാഗൗരി ജാള്യത്തോടെ തലവെട്ടിച്ചു.
തുടരും …
പുഷ്പമ്മ ചാണ്ടി