ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യൻ ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിടുന്നു കടന്നു. 43,313 മെട്രിക് ടൺ എൽപിജിയുമായി പോകുന്ന മാർഷൽ ഐലൻഡ് പതാകയുള്ള ഇന്ത്യൻ ചരക്ക് കപ്പലായ ‘എംടി സർവ് ശക്തി’, ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ഈ കപ്പൽ മെയ് 13-ഓടെ വിശാഖപട്ടണത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ തുറമുഖത്ത് നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്.
കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്. അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കേ ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലായി സർവ് ശക്തി മാറി. ലോകത്തിലെ ഏറ്റവും കൂടുതൽ പാചകവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എൽപിജി ടാങ്കർ സുരക്ഷിതമായി കടന്നത് വലിയ ആശ്വാസമാണ്. ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടലിലേക്ക് കടന്നതോടെ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സംഘർഷത്തിനിടെ എട്ട് എൽപിജി ടാങ്കർ കടത്തി വിടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
നേരത്തെ മേഖലയിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായതിനെത്തുടർന്ന് ഇന്ത്യ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളുടെ ഫലമായി ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നു.

