29
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെ നാലുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. നാല് മണിയോടെ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി.
14 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തുമ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് വ്യാപിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂർണമായും കത്തി നശിച്ച നിലയിലാണ്. തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

