വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ 23 പേർ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെ കട്ടനാർപട്ടിയിലെ വനജ പടക്ക ഫാക്‌ടറിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൻ്റെ പ്രകമ്പനം പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു. ഫാക്‌ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശിവകാശി, സത്തൂർ മേഖലകൾ ഉൾപ്പെടുന്ന വിരുദുനഗർ ജില്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പടക്ക നിർമാണ കേന്ദ്രമാണ്. പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം വൻ ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണം ശക്തമാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, തങ്കം തെന്നരശ് എന്നിവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

