തിരുവനന്തപുരം: വി. മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും. ബിജെപി ദേശീയ നേതൃത്വത്തിൻ്റേതാണ് നിർദേശം. രാജീവ് ചന്ദ്രശേഖറിന്റെ പേര് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, നിലവില്‍ അദ്ദേഹം സംസ്ഥാന അധ്യക്ഷനായതിനാല്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന നയം ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനെ തിരഞ്ഞെടുത്തത്. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന വി. മുരളീധരൻ ആദ്യമായാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ഒരാൾക്ക് രണ്ട് പദവികൾ നൽകാൻ കഴിയില്ലെന്ന അഭിപ്രായമായിരുന്നു കോർ കമ്മിറ്റിയിലെ ഭൂരിപക്ഷം പേർക്കും. പാര്‍ട്ടിയുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങളും സംഘടനാ ചുമതലകളും വ്യത്യസ്തമായി കൊണ്ടുപോകാനാണ് ബിജെപി നീക്കം. ഇന്ന് സംസ്ഥാന ഭാരവാഹി യോഗം മാരാർജി ഭവനിൽ നടക്കും.
ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മണ്ഡലം ശ്രദ്ധിച്ചവർ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമാണെന്നുമാണ് വിലയിരുത്തൽ. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല, സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തി തുടങ്ങിയ വിമർശനങ്ങളാണുണ്ടായത്.
സഭക്കെതിരായ പരാമർശത്തിൽ പി.സി ജോർജിനും ഷോൺ ജോർജിനുമെതിരെ വിമർശനമുയർന്നു. പരാമർശം അനവസരത്തിലായെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്. കെ. സുരേന്ദ്രനും വി. മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശൂരുമുണ്ടായ വോട്ടുചോർച്ച പരിശോധിക്കാനും തീരുമാനമെടുത്തു.

