Monday, August 17, 2026
Home » ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും
ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

by Editor

കൊച്ചി: മമ്മൂട്ടി അവർക്ക് കൊടുത്തയച്ചതായിരുന്നു ആ റേഡിയോ. അതിനൊപ്പം കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും. മക്കളെ കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് സന്തോഷത്താൽ കണ്ണീരണഞ്ഞുകൊണ്ട് ബോബിന പറഞ്ഞു: ‘മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ജീവിതത്തിലെ വലിയ ഓണസമ്മാനം!’. അപ്പോൾ റേഡിയോയിൽ ആ പഴയ പാട്ടുവന്നു… ‘കാതോടുകാതോരം…!! തിങ്കളാഴ്ച ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു നടപ്പിലാക്കുന്ന ‘കാതോടു കാതോരം‘ പദ്ധതിയാണ് തുണയായത്. ഇതിലൂടെ രണ്ടുപേർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കേൾവി തകരാർ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെങ്കിലും, മിഖായേൽ അത് കേട്ടില്ല. ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിൽ പരിശോധന നടത്തി ഇയർഫോൺ വെച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേൾവിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങൾക്ക് ആയിരുന്നു തകരാർ. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, വണ്ടിപ്പെരിയാറിലെ ചെറിയ ലായത്തിൽ കഴിയുന്ന ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ചികിത്സയ്ക്കായി ഏകദേശം 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു.

സർക്കാരിന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതിയിൽ പേര് നൽകി കാത്തിരിക്കുകയായിരുന്നു സോനു. അതിനിടയിലാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം‘ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കുടുംബത്തിന്റെ അവസ്ഥയും, കുട്ടികളുടെ വിവരവുമടക്കം കെയർ ആൻഡ് ഷെയർ ഭാരവാഹികൾക്ക് അപേക്ഷ നൽകി.

രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രാഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ ഓർഡിനേറ്റർ എൽജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ഉൾക്കാതിലെ തകരാറുകൾ മൂലം നിശബ്ദതയിലായവർക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന ആധുനിക കോക്ലിയർ ഇംപ്ലാന്റേഷൻ സാങ്കേതികവിദ്യയാണ് ഈ കുട്ടികൾക്ക് പുതിയ ജീവിതം സമ്മാനിച്ചിരിക്കുന്നത്. ജന്മനാ കേൾവിശക്തിയില്ലാത്ത കുട്ടികളിൽ എത്രയും നേരത്തെ ഇംപ്ലാന്റേഷൻ നടത്തുന്നത് അവർക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് ഡോക്ടർ രാജേഷ് രാജു ജോർജ് പറഞ്ഞു. നിലവിൽ ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.

ഫോട്ടോനോട്ട്: നടൻ മമ്മൂട്ടി കൊടുത്തയച്ച ഓണസമ്മാനമായ കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടുമണിഞ്ഞ് മീഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇരുവർക്കും മമ്മൂട്ടിയുടെ കാതോടുകാതോരം പദ്ധതിയിലൂടെയാണ് രാജഗിരി ആശുപത്രിയിൽ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്തത്.

Send your news and Advertisements

You may also like

error: Content is protected !!