ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കെ. സുരേന്ദ്രൻ, അനിൽ ആന്റണി എന്നിവരെ പാർട്ടിയുടെ ദേശീയ സെക്രട്ടറിമാരായി നിയമിച്ചതാണ് കേരളത്തിൽ നിന്നുള്ള നിന്നുള്ള പ്രധാന മാറ്റം. അനിൽ ആന്റണി ഈ പദവിയിൽ തുടരുമ്പോൾ കെ. സുരേന്ദ്രനെ പുതിയതായി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു.
പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ 13 ദേശീയ ഉപാധ്യക്ഷന്മാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16 ദേശീയ സെക്രട്ടറിമാർ ഉൾപ്പെടുന്നു. വിവിധ മോർച്ചകളുടെ അധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും ഉൾപ്പെടുത്തിയാണ് പുതിയ സംഘടനാ സംവിധാനം. നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായതിന് ശേഷമുള്ള പ്രധാന സംഘടനാ പുനഃസംഘടനയാണിത്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുതിർന്ന നേതാവ് രാം മാധവ് എന്നിവർ ദേശീയ ഉപാധ്യക്ഷന്മാരായി.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായി സംഘടനാതലത്തിലേക്ക് തിരിച്ചെത്തി. സുനിൽ ബൻസാൽ, ബിപ്ലവ് കുമാർ ദേബ് എന്നിവരും പട്ടികയിലുണ്ട്. സംഘടന കാര്യ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഈ പദവിയിൽ തുടരും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ പുതിയ ദേശീയ ട്രഷററായി നിയമിച്ചു. ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ ശക്തമായ വനിതാ പ്രാതിനിധ്യമാണുള്ളത്. 13 ദേശീയ ഉപാധ്യക്ഷൻമാരിൽ ആറ് പേരും വനിതകളാണ്. പാർട്ടിയുടെ നിർണായക സംഘടനാ സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിൻ്റെ സൂചന കൂടിയാണ് പുതിയ പട്ടിക.
മുസ്ലിം സമുദായത്തിൽ നിന്നുള്ള രണ്ട് നേതാക്കൾക്കും പുതിയ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ നാല് വനിതകൾ ദേശീയ സെക്രട്ടറിമാരായും ഒരു വനിത ദേശീയ ജനറൽ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഇത്തവണ ഭാരവാഹിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ദേശീയ തലത്തിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും പുതിയ ദിശയും നൽകുന്നതാണ് പുതിയ ഭാരവാഹി സംഘം.

