പാരീസ്: അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല സമാധാന കരാർ (Memorandum of Understanding – MoU) ഔദ്യോഗികമായി ഒപ്പുവെച്ചു. ഇതോടെ മാസങ്ങൾ നീണ്ട ആശങ്കകൾക്കും വൻ സൈനിക സംഘർഷങ്ങൾക്കും വിരാമമിട്ട് പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ചരിത്ര പ്രധാനമായ യു.എസ്-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നു.
ജി7 ഉച്ചകോടിക്കായി ഫ്രാൻസിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കരാറിന്റെ ഹാർഡ് കോപ്പിയിൽ ഒപ്പുവെച്ചതായി വൈറ്റ് ഹൗസും ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഇരുവരും കരാറിൽ ഔദ്യോഗികമായി ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ നേരിട്ട് ഒപ്പുവെക്കുന്ന ചരിത്രപരമായ ആദ്യ കരാറാണിത്.
ഇതോടെ ഹോർമുസ് കടലിടുക്കിലെ ഉപരോധം നീങ്ങി കപ്പൽ ഗതാഗതം പുനരാരംഭിക്കും. ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വേഴ്‌സായ് കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചത്. ട്രംപ് ഒപ്പിടുന്നതിൻ്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡൻ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും കരാർ ഒപ്പുവച്ച കാര്യം സ്ഥിരീകരിച്ചു.
ഇറാനികൾ ബുദ്ധിശാലികളാണ്. എന്നാൽ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള താൽകാലിക കരാർ നടപ്പിലാകുന്നതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കുമെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്‌മായിൽ ബഖാഇ വ്യക്തമാക്കി.
അന്തിമവും ശാശ്വതവുമായ സമാധാന കരാറിലെത്തുന്നതിനായി ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ താൽക്കാലിക സമാധാന വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. സ്വിറ്റ്‌സർലൻഡിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായാണ് ഈ അടിയന്തര ഒപ്പുവെക്കൽ നടന്നിരിക്കുന്നത്.
അമേരിക്ക-ഇറാൻ സമാധാന കരാർ ഒപ്പിട്ടതിന് പിന്നാലെ പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറിലുമെത്തി. യുദ്ധകാലത്ത് 114 ഡോളർ വരെ ഉയർന്ന നിലയിൽ നിന്നാണ് വില 75 ഡോളറിലേക്ക് താഴുന്നത്. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചർച്ചാ കാലാവധി ഉണ്ടാകും. ഈ സമയത്ത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നികുതികളില്ലാതെ ഇറാൻ അനുവദിക്കും. 30 ദിവസത്തിനുള്ളിൽ ഈ പാതയിലൂടെയുള്ള എണ്ണ-വാതക ഗതാഗതം പൂർണ ശേഷിയിൽ പുനസ്ഥാപിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ഇതോടെ ആഗോള എണ്ണ-വാതക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
യു.എസ്-ഇറാൻ സമാധാന കരാറിന്റെ ഘടന വെളിപ്പെടുത്തി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്

