എവിയാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണ നേതൃത്വത്തിൽ ഉള്ളിടത്തോളം ഇന്ത്യ നേരിടുന്ന ഏത് പ്രതിസന്ധിയിലും താൻ ഒപ്പമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ നടന്ന ജി-7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്‌ചയിലാണ് ട്രംപിൻ്റെ നിർണായക പരാമർശം.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഈ പിന്തുണ ഉറപ്പാണെന്ന് ട്രംപ് എടുത്തുപറഞ്ഞു. “ആ മനുഷ്യനെ (മോദിയെ) ആരെങ്കിലും ആക്രമിച്ചാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും” എന്നാണ് ട്രoപ് വ്യക്തമാക്കിയത്. ഇന്ത്യ എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടാൽ യുഎസ് സഹായം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് മോദിയെ വാനോളം പുകഴ്ത്തിയത്. മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യയ്ക്കായി താൻ ഉണ്ടാകും. എന്നാൽ പുതിയൊരു നേതാവാണെങ്കിൽ അതിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. താൻ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡൻ്റ്, വാഷിങ്ടണിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വലിയ ആദരവാണുള്ളതെന്നും കൂട്ടിച്ചേർത്തു.
മോദിയുടെ ചർച്ചാ വൈദഗ്‌ധ്യത്തെയും ട്രംപ് പ്രശംസിച്ചു. ലോകനേതാക്കളിൽ വെച്ച് ഏറ്റവും കടുപ്പമേറിയ ചർച്ചക്കാരിൽ ഒരാളാണ് നരേന്ദ്ര മോദി. സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ല എന്ന് ട്രംപ് പറഞ്ഞു. കാണുമ്പോൾ വളരെ മാന്യനും സൗമ്യനുമായി തോന്നുമെങ്കിലും, കാര്യങ്ങൾ തന്റെ വഴിക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര നികുതി (Tariffs) സംബന്ധിച്ച ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് മോദിയുടെ ഈ കച്ചവട-നയതന്ത്ര മിടുക്കിനെക്കുറിച്ച് പ്രത്യേകം പരാമർശിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും പശ്ചിമേഷ്യയിലെ ഊർജ-വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി.
വ്യാപാരം, പ്രതിരോധ സഹകരണം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികരുടെ സുരക്ഷ തുടങ്ങി ഒട്ടനവധി നിർണായക വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ നാവികരുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തി. അമേരിക്ക-ഇറാൻ സമാധാന ധാരണകളിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന ഘടകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. വിഷയം തൻ്റെ ശ്രദ്ധയിലുണ്ടെന്നും ഇതിന്മേൽ യു.എസ് പ്രവർത്തിച്ച് വരികയാണെന്നും ട്രംപ് ഉറപ്പ് നൽകി.
‘നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്‌തമായ ജോഡിയാണ്’ മോദിയെ കണ്ടപ്പോൾ മെലോനിയുടെ കൗണ്ടർ

