കാൻബറ: ഓസ്‌ട്രേലിയൻ സൈന്യത്തിൻെറ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കരസേനാ മേധാവിയായി നിയമിതയായി. ലഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ (Susan Coyle) ആണ് ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിത. നിലവിൽ ‘ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ്’ ആയ ലെഫ്റ്റനൻ്റ് ജനറൽ സൂസൻ കോയൽ ജൂലൈയിൽ കരസേനാ മേധാവിയായി ചുമതലയേൽക്കും. ലെഫ്റ്റനൻ്റ് ജനറൽ സൈമൺ സ്‌റ്റുവർട്ടിനു പകരക്കാരിയായാണ് അവർ എത്തുന്നത്.
17-ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന അവർക്ക് 40 വർഷത്തെ സേവന പരിചയമുണ്ട്. അഫ്ഗാനിസ്ഥാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 55 വയസ്സുള്ള സൂസൻ 1987 ലാണ് സൈന്യത്തിൽ ചേർന്നത്. ഓസ്ട്രേലിയൻ പ്രതിരോധ സേനയിലെ വനിതാ പങ്കാളിത്തം നിലവിൽ 21 ശതമാനമാണ്. 2030 ഓടെ ഇത് 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ജൂലൈ മുതൽ ഓസ്ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ കരസേനാ മേധാവി നമുക്കുണ്ടാകുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി പറഞ്ഞു. സൂസൻ കോയലിന്റെ നിയമനം ചരിത്രപരമായ നിമിഷമാണെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസും വിശേഷിപ്പിച്ചു. പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും വരാനിരിക്കുന്നവർക്കും ഈ നേട്ടം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തിൽ സേവനത്തിലിരിക്കുന്ന വനിതാ ഉദ്യോഗസ്‌ഥർക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിരോധ സേനയ്ക്കെതിരെ കൂട്ട പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സേനയുടെ നേതൃത്വത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നത്. ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങളിൽ (കര, നാവിക, വ്യോമ സേനകൾ) ഏതെങ്കിലും ഒന്നിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് സൂസൻ കോയൽ.

