തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ജയിൽമേധാവി എസ് ശ്രീജിത്തിന് ഡി ജി പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇതിനുപുറമെ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്‌തയെ ബെവ്കോ മാനേജിങ് ഡയറക്ടറായും ബൽറാം കുമാർ ഉപാധ്യയയെ ഫയർഫോഴ്സ് മേധാവിയായും നിയമിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും.
ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ‌് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്കാണ് സീനിയോറിറ്റി പരിഗണിച്ച് തസ്‌തിക നൽകുന്നത്. നിതിൻ അഗർവാളിന് തൊട്ടടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തൊട്ടടുത്ത സീനിയറായ എഡിജിപി എം.ആർ അജിത് കുമാറിനായിരുന്നു സ്ഥാനക്കയറ്റത്തിന് മുൻഗണന ലഭിക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തെത്തുടർന്ന് അജിത് കുമാർ സസ്പെൻഷനിലായ പശ്ചാത്തലത്തിലാണ് എസ്. ശ്രീജിത്തിന് വഴി തുറന്നത്. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
സ്ഥാനക്കയറ്റത്തോടെ എസ്. ശ്രീജിത്ത് ജയിൽ ഡിജിപിയായി ചുമതലയേൽക്കും. എം.ആർ അജിത് കുമാർ വഹിച്ച് പോന്ന ബെവ്കോ എംഡി പദവിയിലേക്കാണ് യോഗേഷ് ഗുപ്‌തയെ വീണ്ടും നിർദേശിച്ചിരിക്കുന്നത്. മുൻപും ദീർഘകാലം ബെവ്കോ എംഡിയായി സേവനമനുഷ്‌ഠിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. എക്സൈസ് വകുപ്പിൻ്റെ പ്രത്യേക അഭ്യർഥന കൂടി മാനിച്ചാണ് യോഗേഷ് ഗുപ്തയുടെ പുതിയ നിയമനം. സംസ്ഥാനത്തെ ക്രമസമാധാന – ഭരണനിർവഹണ രംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് തലപ്പത്തെ ഈ പുതിയ അഴിച്ചുപണിയെന്നാണ് വിശദീകരണം.

