റിയാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ 8000 സൈനികരെയും യുദ്ധ വിമാനങ്ങളും സൗദി അറേബ്യയിലേക്ക് അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്ന നീക്കമാണ് നടന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം കേവലം സൈനികരെ മാത്രമല്ല, വലിയ തോതിലുള്ള ആയുധ സംവിധാനങ്ങളും പാക്കിസ്ഥാൻ സൗദിയിലേക്ക് അയച്ചിട്ടുണ്ട്.
ഇറാന്റെ ഭാഗത്ത് നിന്നുള്ള സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനായാണ് പാക്കിസ്ഥാൻറെ അടിയന്തര വിന്യാസം. അമേരിക്കയ്ക്കും ഇറാനും ഇടയിൽ പാക്കിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ടുള്ള പുതിയ നീക്കം. സൗദി അറേബ്യയ്ക്ക് ആണവ സുരക്ഷാ കവചം ഉറപ്പാക്കുന്നതാണ് ഈ പുതിയ സുരക്ഷാ സഹകരണം. വരും ദിവസങ്ങളിൽ കൂടുതൽ നാവിക കപ്പലുകളെയും സൈനികരെയും മേഖലയിൽ വിന്യസിച്ചേക്കുമെന്നാണ് സൂചന.
പരസ്പ്‌പര പ്രതിരോധ കരാറിന് കീഴിൽ 8000 സൈനികർ, ഒരു സ്‌ക്വാഡ്രൺ യുദ്ധ വിമാനങ്ങൾ, ഒരു വ്യോമ പ്രതിരോധ സംവിധാനം എന്നിവയാണ് പാക്കിസ്ഥാൻ സൗദിയിലേക്ക് കൈമാറിയതെന്ന് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു. സൗദി അറേബ്യയ്ക്ക് നേരെ കൂടുതൽ ആക്രമണമുണ്ടായാൽ സൗദി സൈന്യത്തെ നേരിട്ട് പിന്തുണയ്ക്കാൻ ശേഷിയുള്ള ശക്തമായ പോരാട്ട നിരയാണിത്.
കഴിഞ്ഞ ഏപ്രിൽ ആദ്യം മുതൽ ചൈനയുമായി ചേർന്ന് നിർമ്മിച്ച ജെഎഫ് 17 ഉൾപ്പെടെയുള്ള 16 യുദ്ധ വിമാനങ്ങളടങ്ങിയ പൂർണ സ്‌ക്വാഡ്രനെ പാക്കിസ്ഥാൻ സൗദിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ രണ്ട് സ്ക്വാഡ്രൺ ഡ്രോണുകളും, ചൈനീസ് നിർമിത എച്ച്ക്യു 9 വ്യോമപ്രതിരോധ സംവിധാനവും കൈമാറിയിട്ടുണ്ട്. ഈ സൈനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് പാക്കിസ്ഥാൻ ഉദ്യോഗസ്ഥരാണെങ്കിലും ഇതിനാവശ്യമായ സാമ്പത്തിക സഹായം പൂർണമായും നൽകുന്നത് സൗദി അറേബ്യയാണ്. എന്നാൽ ഈ വിന്യാസത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പാക്കിസ്ഥാൻ സൈന്യമോ സൗദി ഗവൺമെന്റോ തയ്യാറായിട്ടില്ല. 2025 സെപ്റ്റംബറിൽ പാക്കിസ്ഥാനും സൗദിയും ഒപ്പുവെച്ച രഹസ്യ പ്രതിരോധ കരാറിന്റെ (Strategic Mutual Defence Agreement) ഭാഗമായാണ് ഏപ്രിൽ മാസം മുതൽ ഈ സൈനിക നീക്കം ആരംഭിച്ചത്.
ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റിവെച്ചതായി ട്രംപ്.

