കൊച്ചി: കേരളത്തിൽ വൻ വിവാദമായ അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം റെയ്‌ഡ് നടത്തുന്നു. കോടികളുടെ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൃത്രിമങ്ങളും നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന.
കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.
കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽനിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്. കേസിലെ മുഖ്യസൂത്രധാരനും ‘കല്ലട്രാസ് മെഡിക്കൽ ടൂറിസം’ ഉടമയുമായ മുഹമ്മദ് നജീബിന്റെ അക്കൗണ്ടിലേക്ക് ഈ ആശുപത്രികളിൽ നിന്ന് വൻതോതിൽ പണം വന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കാസർകോട്ടുള്ള നജീബിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

