Tuesday, May 26, 2026
Home » പരസ്‌പര സംവാദം; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
പരസ്‌പര സംവാദം; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

പരസ്‌പര സംവാദം; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

by Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും കാപട്യം ഉള്ള നേതാവ് പിണറായി വിജയനാണെന്നും ഒരു വശത്ത് എസ്ഡിപിഐയെയും മറുവശത്ത് ആര്‍എസ്എസിനെയും ഡീല്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനമെടുത്ത ആദ്യത്തെ മുന്നണിയാണ് യുഡിഎഫ്. പറഞ്ഞത് നിലപാടാണ്, ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പോലെ അവരോട് പോയി ചോദിക്കാന്‍ താന്‍ പറയില്ല. ഒരു കൃത്യമായ സ്റ്റാന്‍ഡ് എടുത്തിട്ടുണ്ട്. 2011-ല്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ചവിട്ടി പുറത്താക്കണം എന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് പ്രശ്‌നമുണ്ടായപ്പോള്‍ അത് കുടുംബ പ്രശ്‌നമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. അന്ന് ഇവരെ കടലില്‍ ഇട്ടാല്‍ കടല്‍ നാറും എന്നാണ് പറഞ്ഞത്, അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ നാറുന്നില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിൻ്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും വലിയ സംവാദ സ്ഥലം നിയമസഭ ആയിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാറിനെതിരായ വിമർശനങ്ങൾ സഭയില്‍ കൊണ്ടുവരാതിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അടിയന്തര പ്രമേയം പോലും സഭയിൽ അവതരിപ്പിച്ചില്ല. അതില്‍ നിന്നെല്ലാം ഒളിച്ചോടുകയാണ് ചെയ്തത്. സഭയില്‍ പറഞ്ഞാല്‍ കൃത്യമായ മറുപടി കൊടുക്കും അത് താങ്ങാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അതിനാലാണ് ആരോപണങ്ങൾ ഉന്നയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!