Tuesday, May 26, 2026
Home » ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ കൊല്ലപ്പെട്ടത് 1247 പേർ
ഇസ്രയേലും ലബനനും

ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ കൊല്ലപ്പെട്ടത് 1247 പേർ

by Editor

ബെയ്‌റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 1247 ആളുകൾ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം. 3680 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ലബനനെ ആക്രമിച്ച മാർച്ച് രണ്ടു മുതലുള്ള കണക്കാണിത്. തെക്കൻ ലബനനിലും ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 9 പേർ കൊല്ലപ്പെടുകയും 137 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുദ്ധം രൂക്ഷമായതോടെ ലബനനിലെ 10 ലക്ഷത്തോളം ആളുകൾ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ലബനനിൽ യുഎൻ സമാധാന സേനയിലെ (UNIFIL) മൂന്ന് ഇന്തോനേഷ്യൻ സൈനികർ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. യുഎൻ സമാധാന സേനാംഗങ്ങൾ (UNIFIL) കൊല്ലപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സൈനിക നീക്കം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയേ (Dahiyeh), ബിന്റ് ജ്ബൈൽ, ടയർ തുടങ്ങിയ നഗരങ്ങളിൽ വ്യോമാക്രമണം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 120-ലധികം കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെക്കൻ ലബനനിലെ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കാൻ ഉത്തരവിട്ടു. ലിതാനി നദി വരെയുള്ള പ്രദേശം സുരക്ഷിത മേഖലയാക്കി മാറ്റാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ലിതാനി നദി വരെയുള്ള ഭാഗങ്ങളിൽ ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ലബനനിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരുന്നുകളുടെയും ഇന്ധനത്തിന്റെയും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ വടക്കൻ നഗരങ്ങളായ ഹൈഫ, സഫേദ് എന്നിവിടങ്ങളിലേക്ക് ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നുണ്ട്

പശ്ചിമേഷ്യയിലെ സംഘർഷം: പാക്കിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ

Send your news and Advertisements

You may also like

error: Content is protected !!