ടെൽ അവീവ്: ലെബനാനിലെ ഹിസ്ബുള്ളയ്ക്കെതിരെ കനത്ത തിരിച്ചടി നൽകാനും ആക്രമണങ്ങൾ ശക്തമാക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സൈന്യത്തിന് (IDF) ഔദ്യോഗിക ഉത്തരവ് നൽകി. ഹിസ്ബുള്ളയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളുടെ തീവ്രത കൂട്ടാൻ ഉത്തരവിട്ടിരിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. യുഎസും ഇറാനും തമ്മിൽ ഖത്തറിൽ നിർണ്ണായക സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ലെബനാൻ അതിർത്തിയിൽ വലിയ തോതിലുള്ള ആക്രമണ പരമ്പരയുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത്.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കിഴക്കൻ ലെബനാനിലെ ബെക്കാ വാലി (Bekaa Valley), തെക്കൻ നഗരമായ ടയർ (Tyre) ഉൾപ്പെടെയുള്ള വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ശക്തമായ ബോംബാക്രമണം ആരംഭിച്ചു. താല്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുള്ള നിരന്തരം ഡ്രോൺ (UAV) ആക്രമണങ്ങൾ നടത്തുന്നു എന്നതാണ് ഇസ്രായേൽ ഉന്നയിക്കുന്ന പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുള്ളയുടെ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ മൂന്ന് ഇസ്രായേൽ സൈനികരുടെ മരണത്തിന് കാരണമായിരുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ്; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

