ബീജിങ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്ഫോടനത്തിൽ 82 പേർ മരണപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചൈന സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്.
22 വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ദുരന്തം സംഭവിച്ചത്. അപകടസമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നു. 156 പേരെ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അപകടത്തിൽ പെട്ട ഒൻപത് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി അതീവ സങ്കീർണ്ണമായ സാഹചര്യത്തിൽ തിരച്ചിൽ തുടരുകയാണ്.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക അടിയന്തര വിഭാഗം അധികൃതർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വീഴ്‌ച വരുത്തിയവർക്കെതിരെ നിയമപ്രകാരം കർശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഭൂമിക്കടിയിൽ കാർബൺ മോണോക്സൈഡ് വാതകം നിറഞ്ഞതും ഉയർന്ന താപനിലയും രക്ഷാപ്രവർത്തകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

