തിരുവനന്തപുരം: കേരളത്തിൽ ഐഎഎസ് തലപ്പത്ത് മാറ്റം. ആറു ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയാണ് സ്ഥാനംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ വന്നിരിക്കുന്നത്. ഗതാഗത വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായ പി.ബി. നൂഹിനെ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ജിഎസ്‌ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായാണ് നിയമനം.
പാലക്കാട് കളക്ടറായിരുന്ന എം.എസ്.മാധവിക്കുട്ടി കോഴിക്കോട് കളക്ടറാകും, കില ഡയറകർ എ. നിസാമുദീൻ പത്തനംതിട്ട കളക്ടറാകും, വ്യവസായ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയും സ്പെഷൽ ഡ്യൂട്ടി ഓഫിസറുമായ ആനി ജൂല തോമസ് കൊല്ലം കളക്ടറാകും, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ.സുധീർ പാലക്കാട് കളക്ടറാകും, കൊച്ചി സ്‌മാർട്‌മിഷൻ ലിമിറ്റഡ് സിഇഒ ഷാജി വി. നായർ ആലപ്പുഴ കളക്ടറാകും, വ്യവസായ വകുപ്പ് ഡയറക്‌ടർ പി.വിഷ്‌ണുരാജ് കണ്ണൂർ കളക്ടറാകും. പുതിയ കളക്‌ടർമാർ 25 നു തന്നെ അതതു ജില്ലകളിൽ ചുമതലയേൽക്കണമെന്നും നിർദേശമുണ്ട്.
ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കെഎസ്ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറും പുതിയ എൻട്രൻസ് കമ്മീഷണറും. പത്തനംതിട്ട കളക്ടറായ എസ്. പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കൊല്ലം കളക്ടറായിരുന്ന എൻ. ദേവിദാസിനെ കില ഡയറക്ടറായി നിയമിച്ചു. ആലപ്പുഴ സബ് കളക്ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

