ന്യൂഡൽഹി: ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ പര്യവേഷണ സംഘം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് വിജയകരമായി കീഴടക്കി. 11 വനിതാ പർവ്വതാരോഹകരും 3 സാങ്കേതിക സഹായ പ്രവർത്തകരും ഉൾപ്പെടെ 14 അംഗങ്ങളുള്ള സംഘമാണ് മെയ് 21-ന് നേപ്പാൾ ഭാഗത്തുനിന്നുള്ള സൗത്ത് കോൾ റൂട്ട് വഴി എവറസ്റ്റിന്റെ നെറുകയിലെത്തിയത്. പുലർച്ചെ 12:52-ഓടെ ആദ്യ സംഘം കൊടുമുടിയിൽ എത്തി ഇന്ത്യയുടെ അഭിമാന നിമിഷം കുറിച്ചു. ഏപ്രിൽ 19-നാണ് ഈ ചരിത്ര യാത്ര ഐടിബിപി ആസ്ഥാനത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്തത്.
‘ക്ലീൻ ഹിമാലയ – സേവ് ഗ്ലേസിയർ’ കാമ്പെയ്‌ന്റെ ഭാഗമായി എവറസ്റ്റ് മേഖലയിൽ നിന്നുള്ള പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ ശേഖരിക്കാനും ഈ വനിതാ സംഘം മുൻകൈ എടുത്തു. ഇതോടെ ഐടിബിപി ഇതുവരെ 5 എവറസ്റ്റ് ദൗത്യങ്ങൾ ഉൾപ്പെടെ 232 വിജയകരമായ പർവ്വതാരോഹണങ്ങൾ പൂർത്തിയാക്കി.
രാജ്യത്തിന് അഭിമാനകരമായ ഈ അപൂർവ്വ നേട്ടം കൈവരിച്ച വനിതാ സംഘത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ പുത്രിമാർ ആഗോള വേദിയിൽ രാജ്യത്തിന്റെ ‘നാരീശക്തി’ എന്താണെന്ന് വീണ്ടും നിർവ്വചിക്കുകയാണെന്ന് കേന്ദ്രമന്ത്രി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. കഠിനമായ പ്രതിസന്ധികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്ത് വനിതാ ജവാന്മാർ നടത്തിയ ഈ മുന്നേറ്റം രാജ്യത്തെ ഓരോ പെൺകുട്ടിക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചരിത്ര ദൗത്യത്തിൽ ജമ്മു കശ്മീരിലെ കത്വ സ്വദേശിയായ അഞ്ജലി ദേവി വഹിച്ച സുപ്രധാന പങ്കിനെ മന്ത്രി പ്രത്യേകം എടുടുത്തുപറഞ്ഞു.

