കാൻബെറ: സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരുടെ കുടുംബാംഗങ്ങൾ ഇന്ന് ഓസ്‌ട്രേലിയയിൽ എത്തും. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായി ഓസ്ട്രേലിയൻ ഭരണകൂടം അറിയിച്ചു.
നാല് സ്ത്രീകളും ഒൻപത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് മടങ്ങിയെത്തുന്നത്. ഈ സംഘത്തിലെ ചില സ്ത്രീകളെ എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനും അവർക്കെതിരെ കുറ്റം ചുമത്താനും സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദ കുറ്റങ്ങൾ മുതൽ മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങൾ (അടിമക്കച്ചവടം തുടങ്ങിയവ) വരെ ഇവർക്കെതിരെ അന്വേഷണ പരിധിയിലുണ്ട്.
ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി സിഡ്‌നി, മെൽബൺ നഗരങ്ങളിലാണ് ഇവർ എത്തുന്നത്. ഇവർ സ്വന്തം നിലയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ കുടുംബങ്ങളെ തിരിച്ചെത്തിക്കാൻ സർക്കാർ യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. “കുറ്റം ചെയ്തവർ നിയമത്തിന്റെ പൂർണ്ണമായ നടപടികൾ നേരിടേണ്ടി വരും” എന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി അറിയിച്ചു.
വർഷങ്ങളോളം സിറിയൻ ക്യാമ്പിൽ കഴിഞ്ഞ ഇവർക്ക് സഹായം നൽകില്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബുർക്കി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ മിണ്ടാൻ പോലും പറ്റാത്തവരാക്കി അപകടകരമായ ഭീകരസംഘടനയിൽ ചേരാൻ തീരുമാനിച്ചവരാണിവർ. ഇവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമത്തിൻ്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരും. ടിക്കറ്റ് ബുക്കിങ് നടന്ന ഉടൻതന്നെ തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃരാജ്യത്തേക്ക് മടങ്ങിവരുന്ന പൗരനെ തടയുന്നതുസംബന്ധിച്ച് സർക്കാരിന് പരിമിതികളുണ്ടെന്നും ടോണി ബുർക്കി ചൂണ്ടിക്കാട്ടി. അതേസമയം സിറിയയിൽ നിന്നുള്ള സംഘം ഓസ്ട്രേലിയിൽ എത്തിച്ചേരുന്ന പക്ഷം ചിലരെ അറസ്റ്റ് ചെയ്യുമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് അറിയിച്ചു. എന്നാൽ എത്ര പേരെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.
സംഘത്തിലുള്ള ഒൻപത് കുട്ടികളെ കമ്മ്യൂണിറ്റി ഇന്റഗ്രേഷൻ പ്രോഗ്രാമുകളിലൂടെയും തെറാപ്പിയിലൂടെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിൽ സംഘം സിറിയയിലെ ക്യാമ്പ് വിട്ടെങ്കിലും ഓസ്ട്രേലിയൻ ഭരണകൂടം ഔദ്യോഗികമായി സ്വീകരിക്കാൻ വിസ്സമതിച്ചതോടെ തിരികെ ക്യാമ്പിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഐഎസ് ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവരെ പുരനധിവസിപ്പിക്കാനുള്ള ദീർഘകാല പദ്ധതികളുമായി ഓസ്ട്രേലിയൻ ഭരണകൂടം 2014 മുതൽ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സംഘാംഗങ്ങളിൽ ആരെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളിലോ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള തെളിവുകൾ ശേഖരിക്കാനായി വർഷങ്ങളായി അന്വേഷണം നടക്കുന്നതായാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

