മോസ്കോ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്‌ചി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമായി സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി ധീരമായി പോരാടുകയാണെന്ന് റഷ്യൻ പ്രസിഡൻ്റ് അറഗ്‌ചിയോട് പറഞ്ഞു. ഇറാൻ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും പുട്ടിൻ പറഞ്ഞു.
ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും റഷ്യ നടത്തുമെന്നും പുട്ടിൻ അറഗ്‌ചിയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമായി തുടരുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇറാന്റെ പരമോന്നത നേതാവിൽ നിന്ന് ലഭിച്ച സന്ദേശത്തിന് പുട്ടിൻ നന്ദി അറിയിക്കുകയും ചെയ്തു. ഇറാൻ ഉൽപാദിപ്പിക്കുന്ന അധിക എണ്ണ റഷ്യ വഴി വിപണിയിലെത്തിക്കുന്നതിനെക്കുറിച്ചും (Oil Swap) ഈ കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളെത്തുടർന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ വീണ്ടും വാഗ്ദാനം ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ സമ്പുഷ്ടീകരിച്ച യൂറേനിയം റഷ്യയിൽ സംഭരിക്കാമെന്ന നിർദ്ദേശവും പുട്ടിൻ മുന്നോട്ടുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു.
അതേ സമയം, ഹോർമുസിൽ ടോൾ പാടില്ലെന്ന് യുഎൻ മേധാവി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ ഇറാനോട് ആണവ വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഇറാന് 3 ദിവസം സമയമെന്ന് ട്രംപ്; യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ

