ടെഹ്റാൻ: അമേരിക്കൻ ഉപരോധം ശക്തമായതോടെ ഉൽപാദിപ്പിക്കുന്ന എണ്ണ വിറ്റഴിക്കാനാവാതെ ഇറാൻ കടുത്ത പ്രതിസന്ധിയിൽ. കയറ്റുമതി നിലച്ചതോടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഇറാൻ. പ്രധാന സംഭരണ കേന്ദ്രമായ ഖാർഗ് ദ്വീപ് (Kharg Island) ഏകദേശം നിറഞ്ഞു കഴിഞ്ഞു. ഇതിനെ മറികടക്കാൻ 30 വർഷം പഴക്കമുള്ള ‘നാഷ’ (Nasha) എന്ന പഴയ ടാങ്കർ കപ്പൽ കടലിൽ എണ്ണ സംഭരിക്കാനായി ഇറാൻ വീണ്ടും സജ്ജമാക്കിയിരിക്കുകയാണ്.
ഇറാന്റെ ആകെ എണ്ണ ഉൽപാദനത്തിൻ്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ സംഭരണികളാണ്. 30 ബില്യൺ ബാരൽ എണ്ണ സൂക്ഷിക്കാൻ ശേഷിയുള്ള ഇവിടെ സംഭരണികൾ ഏതാണ്ട് പൂർണ്ണമാകാൻ പോവുകയാണ്. ഉപരോധം കാരണം കയറ്റുമതി നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്നാൽ എണ്ണ ഉൽപാദനം നിർത്തിവെച്ചാൽ പ്ലാൻ്റുകൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുമെന്നതിനാലും വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനാലും ഉൽപാദനം തുടരാൻ തന്നെയാണ് തീരുമാനം. രാജ്യത്തെ പ്രധാന എണ്ണ സംഭരണികൾ വൈകാതെ പരമാവധി ശേഷിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ എണ്ണക്കിണറുകൾക്ക് കേടുപാട് സംഭവിക്കാതെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇറാൻ അധികൃതർ.
അധികമായി വരുന്ന എണ്ണ കടലിൽ തന്നെ സൂക്ഷിക്കാനാണ് ഇറാൻ്റെ നീക്കം. ഇതിനായി 30 വർഷം പഴക്കമുള്ള ‘നഷ’ എന്ന കൂറ്റൻ ഓയിൽ ടാങ്കർ ഇറാൻ ഉപയോഗപ്പെടുത്തും. കാലങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഈ ടാങ്കറിലേക്ക് കയറ്റുമതി ചെയ്യാനാകാത്ത എണ്ണ മാറ്റാനാണ് പദ്ധതി. ഏപ്രിൽ 16 ന് ഖാർഗിലെ അഞ്ച് മില്യൺ ബാരൽ എണ്ണ മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്നതിൻ്റെ ഉപഗ്രഹ ദൃശ്യങ്ങൾ മാരിടൈം ട്രാക്കർമാർ പുറത്തുവിട്ടിരുന്നു. 13 ദശലക്ഷം ബാരൽ എണ്ണയാണ് ഇത്തരത്തിൽ ശേഖരിക്കാനാവുകയെന്നും എന്നാൾ ഒരു ദിവസം ഉത്പാദിപ്പിക്കുന്നത് 1 ദശലക്ഷം എണ്ണയാണ് ഇറാൻ ഉത്പാദിപ്പിക്കുന്നത്. അതിനാൽ 13 ദിവസത്തിനുള്ളിൽ നാഷയിലെ ശേഖര ശേഷി പൂർണമാകുമെന്നാണ് സമുദ്ര വ്യാപാര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭരണ ശേഷി കഴിയുന്നതോടെ ഇറാന്റെ സാമ്പത്തിക വ്യവസ്ഥ ശ്വാസം മുട്ടുന്ന അവസ്ഥയിലാവുമെന്നാണ് നിരീക്ഷണം.
ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചില രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ (Waivers) അമേരിക്ക പുതുക്കാൻ തയ്യാറായിട്ടില്ല. ‘ഇക്കണോമിക് ഫ്യൂറി’ (Economic Fury) എന്നറിയപ്പെടുന്ന ശക്തമായ സാമ്പത്തിക നീക്കത്തിലൂടെ ഇറാന്റെ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഇറാന്റെ എണ്ണ വാങ്ങുന്ന ചൈനയിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര എണ്ണ ശുദ്ധീകരണശാലയായ ഹെങ്ലി പെട്രോകെമിക്കൽ (Hengli Petrochemical)-ന് അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യത്തിന് കോടിക്കണക്കിന് ഡോളർ വരുമാനം നേടിക്കൊടുക്കുന്നതിൽ ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തി. ഇറാന്റെ എണ്ണ രഹസ്യമായി കടത്തുന്നതിന് സഹായിക്കുന്ന 40-ഓളം കപ്പലുകൾക്കും ഷിപ്പിംഗ് കമ്പനികൾക്കുമെതിരെ അമേരിക്ക നടപടി കർശനമാക്കിയിട്ടുണ്ട്.

