ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. യുകെയിലെ വെസ്റ്റ് ലണ്ടനിലെ ഹയേസിൽ പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ (24) എന്ന യുവതിയാണ് സ്വന്തം കിടപ്പുമുറിയിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴ്ചകൾക്ക് മുൻപായിരുന്നു കിരൺദീപിനു ഒരു കുട്ടി ജനിച്ചത്. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇവരുടെ കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുടുംബം വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡാനിയേൽ സീൻ ജെയിംസ് (44) എന്നയാളെ യുകെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വീടിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
ഇതൊരു വംശീയ ആക്രമണമാണെന്ന് കിരൺദീപിന്റെ കുടുംബം ആരോപിച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു. എന്നാൽ, കുടുംബം ആരോപിക്കുന്നത് പോലെ ഇതൊരു വംശീയ ആക്രമണമാണെന്ന വാദത്തിന് അടിവരയിടുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

