കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തമിഴ്‌നാട് സർക്കാരിൻ്റെ പൂർണ്ണ പിന്തുണ. പദ്ധതിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ പങ്കാളിയാകാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊച്ചിയിലെത്തും. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം.
പോലീസും എക്സൈസും ചേർന്ന് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. പദ്ധതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസും സംയുക്തമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി. ഇരുസംസ്ഥാനങ്ങളിലെയും ആഭ്യന്തര-പോലീസ് മേധാവിമാരുടെ ഈ സംയുക്ത നീക്കം അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിൽ വലിയ വഴിത്തിരിവാകും.

