ബേപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് വിജയിച്ചാൽ താൻ മൊട്ടയടിച്ച്, കമ്മലിട്ട് കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുമെന്ന് അൻവർ പ്രഖ്യാപിച്ചു. കോഴിക്കോട് ഫാറൂഖിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ ഈ പ്രസ്താവന നടത്തിയത്. മറിച്ചുസംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. ബേപ്പൂരിൽ തന്റെ വിജയം ഉറപ്പാണെന്നും റിയാസിന് 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു.
കേരളത്തിൽ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ തനിക്ക് അനുകൂലമാണെന്നും യു.ഡി.എഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും വാർത്താസമ്മേളനത്തിൽ അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്‌സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടര്‍മാർ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

