എസ്പെറൻസ്: ഓസ്ട്രേലിയയിൽ അതീവ മാരകമായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമ ഓസ്ട്രേലിയയിലെ (Western Australia) എസ്പെറൻസ് (Esperance) നഗരത്തിന് സമീപമുള്ള കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കിലാണ് വൈറസ് കണ്ടെത്തിയത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഓസ്ട്രേലിയയിലും വൈറസ് എത്തിയത്. പക്ഷികൾക്ക് പുറമെ സീലുകൾ, പശുക്കൾ തുടങ്ങിയ സസ്തനികളിലേക്കും ഈ വൈറസ് ആഗോളതലത്തിൽ പടരുന്നുണ്ട്. ഇതോടെ ഈ വൈറസ് ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘ബ്രൗൺ സ്കുവ’ (Brown Skua) ഇനത്തിൽപ്പെട്ട ഒരു ദേശാടന കടൽപ്പക്ഷിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയിലെ കോഴി ഫാമുകളിലോ മറ്റ് വളർത്തുപക്ഷികളിലോ നിലവിൽ ഈ രോഗബാധ കണ്ടെത്തിയിട്ടില്ല. രാജ്യം പക്ഷിപ്പനിയെ പ്രതിരോധിക്കാൻ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാണെന്നും ഓസ്ട്രേലിയൻ കൃഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എച്ച്5എൻ1 (H5N1) എന്നത് പക്ഷികളെ അതീവ ഗുരുതരമായി ബാധിക്കുന്ന ഒരു തരം ഇൻഫ്ലുവൻസ എ (Influenza A) വൈറസാണ്. ഇത് സാധാരണയായി ‘ഏവിയൻ ഇൻഫ്ലുവൻസ’ (Avian Influenza) അല്ലെങ്കിൽ ‘പക്ഷിപ്പനി’ എന്ന് അറിയപ്പെടുന്നു. രോഗബാധയുള്ള പക്ഷികളുടെ ഉമിനീർ, കഫം, മലം എന്നിവയിലൂടെ വൈറസ് അതിവേഗം മറ്റ് പക്ഷികളിലേക്ക് പടരുന്നു. പൂച്ചകൾ, പന്നികൾ, പശുക്കൾ, സീലുകൾ തുടങ്ങിയ സസ്തനികളിലേക്കും ഈ വൈറസ് പടരുന്നതായി അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ച പക്ഷികളുമായോ, അവയുടെ അവശിഷ്ടങ്ങളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്ക് ഇത് പകരാം. അതിനാൽ ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ തൊടരുത്. പക്ഷികളെ കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കോഴിയിറച്ചിയും മുട്ടയും നന്നായി വേവിച്ചു മാത്രം കഴിക്കുക (വൈറസ് ഉയർന്ന ചൂടിൽ നശിച്ചുപോകും). ഫാമുകളിൽ ജോലി ചെയ്യുന്നവർ മാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കുക. എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ.

