ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ (ടാസ്മാക് ഔട്ട്‌ലെറ്റുകൾ) അടിയന്തരമായി പൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. മെയ് 10 ന് സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമുള്ള അദേഹത്തിൻ്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊണിത്.
ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യ ശാലകൾക്കാണ് പൂട്ട് വീഴുക. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കേന്ദ്രങ്ങളും, ബസ് സ്റ്റാൻ്റുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് നിർദേശം. സമൂഹത്തിലെ സുപ്രധാനമായ ഇടങ്ങളിൽ മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.
അഴിമതി നിർമാർജനം, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഉറപ്പുകൾ വിജയ് വാഗ്‌ദാനം ചെയ്തിരുന്നു. ഞായറാഴ്ച അധികാരമേറ്റ അദ്ദേഹം സംസ്ഥാനത്ത് വൈദ്യുതി, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് നിർമാർജനം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പൊതുജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

