ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപ്പാറയിലുള്ള വെറ്ററിനറി കോളേജ് ഗ്രൗണ്ടിലാണ് പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. തുടർച്ചയായി മൂന്നാം തവണയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ഹിമന്ത രണ്ടാം പ്രാവശ്യമാണ് അസമിൻ്റെ മുഖ്യമന്ത്രിയാകുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, എൻഡിഎ മന്ത്രിമാർ തുടങ്ങിയവർ സംബന്ധിച്ചു. ഹിമന്ത ബിശ്വ ശർമയ്‌ക്കൊപ്പം ബിജെപി, എജിപി (AGP), ബിപിഎഫ് (BPF) എന്നീ കക്ഷികളിൽ നിന്നുള്ള നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധിയായി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ഇതിൽ ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി.

