കോട്ടയം: പുതുപ്പള്ളിയെ മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ ഒരു മികച്ച സ്പോർട്‌സ് സിറ്റിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കുമെന്നും, ഐപിഎൽ (IPL) മത്സരങ്ങൾ ഉൾപ്പെടെ പുതുപ്പള്ളിയിൽ നേരിട്ട് നടത്തുന്ന രീതിയിലേക്ക് വികസനം എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയവും അത്യാധുനിക സ്പോർട്സ് സിറ്റിയും യാഥാർത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹം. ഇതിനായി മൂന്നോ നാലോ വർഷത്തെ സമയം തരണമെന്നും സ്ഥലം ലഭ്യമാകുന്നതോടെ അതിവേഗം നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംഎൽഎ അറിയിച്ചു. ഇതിനായി മുൻപ് പരിഗണിച്ച രണ്ട് സ്ഥലങ്ങൾ അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് മൂന്നാമതൊരു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അനുയോജ്യമായ സ്ഥലം ലഭിച്ചാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം നിർമാണം ആരംഭിക്കും. പദ്ധതിക്കായി വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനും ആഗോളതലത്തിൽ ഇൻവെസ്റ്റർ മീറ്റുകൾ സംഘടിപ്പിക്കുന്നതിനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയെ ഒരു മികച്ച സ്പോർട്‌സ് സിറ്റിയാക്കി മാറ്റുക എന്ന വലിയ സ്വപ്‌നത്തിൻ്റെ ഭാഗമായാണ് ഈ നടപടികൾ. പദ്ധതിയുടെ ആദ്യപടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി അദേഹം തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. മണർകാട് പള്ളി മൈതാനത്ത് ഐപിഎൽ ഫാൻ പാർക്ക് വിജയകരമായി സംഘടിപ്പിച്ചതിന് ബിസിസിഐക്കും കെസിഎയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. എത്രയും വേഗം തന്നെ ഈ സ്വപ്‌ന പദ്ധതി പൂർത്തിയാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മൻ.

