ചണ്ഡീഗഡ്: മൊഹാലിയിലെ ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ചണ്ഡീഗഡ്) ഇൻഡിഗോ വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ യാത്രക്കാരൻ്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്കിന് തീപിടിച്ചു. വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് ഒരു യാത്രക്കാരൻ്റെ ഹാൻഡ് ലഗേജിലുണ്ടായിരുന്ന പവർ ബാങ്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്‌തത്. നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിൻ്റെ കാബിനുള്ളിൽ പുക നിറഞ്ഞു. ലാൻഡിംഗ് കഴിഞ്ഞ് തൊട്ടുപിന്നാലെ ആയതിനാൽ വിമാന ജീവനക്കാർക്ക് വേഗത്തിൽ ഇടപെടാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
എമർജൻസി എക്‌സിറ്റുകളിലൂടെയും സാധാരണ വാതിലുകളിലൂടെയും യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിച്ചു. പവർ ബാങ്കിലെ ലിഥിയം അയോൺ ബാറ്ററി അമിതമായി ചൂടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഇൻഡിഗോ എയർലൈൻസ് ഔദ്യോഗികമായി വിശദീകരണം നൽകി. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്ന് എയർലൈൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 198 യാത്രക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.
വിമാനത്തിനുള്ളിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീ അണച്ചു. സംഭവത്തിൽ ഡിജിസിഎ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിലെ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. പവർ ബാങ്കിന്റെ ഗുണനിലവാരവും അപകടത്തിലേക്ക് നയിച്ച സാഹചര്യവും പ്രത്യേക സംഘം പരിശോധിക്കും..

