Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും ഭാഗം -19

ചിന്തകരും ചിന്തകളും

ഭാഗം -19

by Editor

മലയാളികൾ പൊതുവെ ഭോജനപ്രിയരാണല്ലോ. ഭക്ഷണമേശയിൽ ഇഷ്ടമുള്ള ഭക്ഷണപദാർത്തങ്ങൾ കാണുകയാണെങ്കിൽ അവരുടെ മുഖം തെളിയും, കാണുന്നില്ലെങ്കിൽ അവരുടെ നെറ്റി ചുളിയും. ഓരോരുത്തർക്കും വ്യത്യസ്ത രുചികളോടാണ് ഇഷ്ടം. ഉപ്പ്, മധുരം, എരിവ്, പുളി, കയ്പ് എന്നിങ്ങനെയുള്ള രുചികൾ ഉണ്ടല്ലോ. ചുക്കില്ലാത്ത കഷായം ഇല്ല എന്നുപറയുന്നതുപോലെ ഉപ്പു ചേരാത്ത പാചകം ചെയ്ത ഭക്ഷണങ്ങൾ ഇല്ലെന്നുതന്നെ പറയാം.

ഭൂമിയുടെ ഉപരിതലത്തിൽ 71 ശതമാനത്തോളം സമുദ്രങ്ങളാണല്ലോ. നാലു മഹാസമുദ്രങ്ങളുണ്ടെന്നും നമുക്കറിയാമല്ലോ. അതിൽ ഐസ് മൂടിയ ആർട്ടിക് സമുദ്രമൊഴിച്ചു, പെസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ സമുദ്രങ്ങളിലെല്ലാം ഉപ്പുവെള്ളമാണെന്നും നമുക്കറിയാം. കടൽവെള്ളം ഉപ്പുപാടങ്ങളിൽ ശേഖരിച്ചു ബാഷ്പീകരണം നടത്തി ശേഖരിക്കുന്ന ഉപ്പിൽ നല്ലൊരു അളവ് നമ്മുടെ തീൻ മേശയിൽ എത്തുന്നു, ഭക്ഷണത്തിനു രുചി നൽകുന്നതിനായി.

കരിമ്പിൽ നിന്നെടുക്കുന്ന പഞ്ചസാര മധുരത്തിൽ പ്രധാനിയാണല്ലോ. പഴവർഗ്ഗങ്ങളിൽ എല്ലാംതന്നെ മധുരരസം ഉണ്ടല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങും, പനയും ചെത്തിയെടുക്കുന്ന മധുര കള്ളും പ്രത്യേക ഭക്ഷണ വിഭവമാണ്.

എരിവിനായി പലതരം മുളകുവർഗ്ഗങ്ങൾ നമുക്കുണ്ട്. കാ‍ന്താരി വലുപ്പത്തിൽ ചെറുതാണെങ്കിലും എരിവ് നൽകുന്നതിൽ മുൻപന്തിയിലാണ്. വാളൻപുളി, കൊടംപുളി, പച്ചമാങ്ങ മുതലായവ പുളിരസം നൽകുന്നതിനായി പ്രകൃതി തന്നിരിക്കുന്നു.

പാവയ്ക്ക പോലുള്ളവ കയ്പുരസം നൽകുന്ന വസ്തുക്കളാണ്. അങ്ങനെ പ്രകൃതി എല്ലാം തന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ആവോളം ആസ്വദിച്ചു ഭക്ഷിക്കുക, പാനം ചെയ്യുക.

വൈറ്റ് ഇ. ബി.
“ആണവയുഗത്തേക്കുറിച്ചുള്ള ഭീതിക്കു കാരണം പുതിയ ഊർജത്തിന്റെ ഹിംസാത്മകതയല്ല, മനുഷ്യൻ അതുമായി താദാമ്യപ്പെടുന്നതിന്റെ വേഗമാണ്”

വ്യാസൻ
“ഒരു നിമിഷം മാത്രമേ ജീവിക്കുന്നുള്ളുവെങ്കിലും അതു കുന്തിരിക്കപ്പന്തം പോലെ ജ്വലിച്ചുകൊണ്ടായിരിക്കണം”

വോൾട്ടയർ
“സാമാന്യബുദ്ധി ഒരസാമാന്യ വസ്തുവാണ്”
“നാം ഒരിക്കലും ജീവിക്കുന്നില്ല, ജീവിതത്തിന്റെ പ്രതീക്ഷയിൽ കഴിയുന്നതേയുള്ളൂ”
“മോശമായ ജനക്കൂട്ടത്തെ നയിക്കുന്നത് എപ്പോഴും മുൻവിധികളാണ്”
“തന്നിൽനിന്ന് പറന്നകലുന്നതിനെ പിന്തുടരാനാണ് മനുഷ്യന്റെ ജന്മവാസന, തന്നെ പിന്തുടരുന്നവയിൽ നിന്നവൻ പറന്നകലുകയും ചെയ്യുന്നു”
“പുരുഷനെ ഇണക്കിയെടുക്കാനാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്”

ശ്രീനാരായണ ഗുരു
“തന്നിൽനിന്ന് അന്യമായി ഒന്നുമില്ലെന്നറിയണം, അതാണു അദ്വയ്തം”
“നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനെയും ഭയപ്പെടേണ്ടതില്ല”
“അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്റെ സുഖത്തിനായ് വരേണം”

ശ്രീബുദ്ധൻ
“സത്യം പറയുക, കോപത്തിനടിപ്പെട്ടു സത്യം പിഴയ്ക്കരുത്”
“തൃഷ്ണ വെടിയുകയാണ് സ്വാർത്ഥതയെ ജയിക്കാനുള്ള ഏകമാർഗം”
“ലോകത്തു സത്യത്തെക്കാൾ വലിയ സംരക്ഷകനില്ല”
“ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങൾക്കും ഹേതു”
“സമാധാനം ഉള്ളിൽനിന്നാണ് തുടങ്ങുക. അതു പുറത്തു അന്വേഷിക്കരുത്”
“ലോകത്തു ഒരിടത്തും വിദ്വേഷംകൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല. സ്നേഹംകൊണ്ട് വിദ്വേഷം ഇല്ലാതാകുന്നു”

ശ്രീരാമകൃഷ്ണ പരമഹംസൻ
“മാന്യമായ രീതിയിൽ പണം സമ്പാദിക്കുകയും മനുഷ്യ സമുദായത്തിന്റെ നന്മയ്ക്കായി അതു ചെലവഴിക്കുകയും ചെയ്യുന്നവനാണ് കുലീനൻ”
“തോണി വെള്ളത്തിൽ നിൽക്കണം, വെള്ളം തോണിയിലല്ല. വെള്ളം തോണിയിൽ നിൽക്കുന്നത് ദോഷമാണ്. തോണികൊണ്ടുള്ള ഉപയോഗം നിർവഹിക്കാൻ അപ്പോൾ പറ്റാതെ വരും”
“ഏതൊന്നുകൊണ്ട് ഈശ്വരനെ അറിയാൻ കഴിയുന്നുവോ, അതാണു വിദ്യ, മറ്റെല്ലാം അവിദ്യ”

ഷാ ജി. സി.
“ജീവിതത്തിൽ രണ്ടു ദുരന്തങ്ങളേയുള്ളൂ. നിങ്ങളുടെ ഹൃദയാ ഭിലാഷങ്ങൾ സഫലമാകാതിരിക്കുന്നതാണ് അതിൽ ഒന്നാമത്തേത്. അഭിലാഷങ്ങളെല്ലാം സാധിക്കുന്നതാണ് രണ്ടാമത്തെ ദുരന്തം”

ഷില്ലർ
“ഒന്നിനെയും വെല്ലുവിളിക്കാത്ത വ്യക്തി ഒന്നും നേടുന്നില്ല”
“സമാധാനം ഉള്ളവർക്ക് സമാധാനം നിഷേധിക്കപ്പെടുന്നില്ല”
“കൂടുതൽ ശ്രദ്ധ കാട്ടുന്നവൻ ഏറ്റവും കുറവ് മാത്രമേ നേടുകയുള്ളൂ”

ഷെറിഡൻ
“വനിതകളുടെ സംസ്കാരശുദ്ധി പുരുഷന്റെ ബുദ്ധിയെ ആശ്രയിച്ചിരിക്കുന്നു”

ഷെല്ലി
“ഒരാളും നിങ്ങളെ സ്നേഹിക്കുന്നില്ലെങ്കിൽ ഉടനെ തീർച്ചപ്പെടുത്തുക അതു നിങ്ങളുടെ കുറ്റമാണ്”

ഷേക്സ്പിയർ
“ചിലർ മഹാൻമാരായി ജനിക്കുന്നു, ചിലർ മഹത്വം പ്രാപിക്കുന്നു. വേറെ ചിലരുടെമേൽ മഹത്വം അടിച്ചേൽപ്പിക്കുന്നു”
“സ്ത്രീയുടെ കാരുണ്യമാണ് അവളുടെ സൗന്ദര്യത്തേക്കാൾ മനുഷ്യനെ ആകർഷിക്കുന്നത്”
“എല്ലാവരെയും സ്നേഹിക്കുക, കുറച്ചുപേരെ വിശ്വസിക്കുക”
“നടന്നു പോകുന്ന ഒരു നിഴൽ മാത്രമാണു ജീവിതം”
“വികാരങ്ങൾക്കു അടിമപ്പെടുന്ന മനസ്സ് കാറ്റിലാടുന്ന തൂവൽ പോലെയാണ്”
“കാരുണ്യം രണ്ടു പ്രാവശ്യം അനുഗ്രുഹീതമാണ്. നൽകുന്നവനെയും സ്വീകരിക്കുന്നവനെയും അതു അനുഗ്രഹിക്കുന്നു”
“ചെറിയൊരു ദ്വാരം മതി വലിയൊരു കപ്പലിനെ താഴ്ത്തിക്കളയാൻ”

ഷോപ്പൻ നോവർ
“പ്രയോജന കലകളുടെ മാതാവ് ആവശ്യമാണ്‌, സുന്ദര കലകളുടേത്‌ ആഡംബരവും”

ഷ്ലീഗൽ
“പ്രസംഗം അമർത്യത പ്രാപിച്ചതാണ്”

ഷം ഫോർട്ട്‌
“അവസരം ഒന്നിലധികം പ്രാവശ്യം നിങ്ങളുടെ വാതിൽക്കൽ മുട്ടുകയില്ലെന്നു എപ്പോഴും ഓർക്കുക”

സഹോദരൻ അയ്യപ്പൻ
“ദൈവത്തെ നിങ്ങളിനി ശിലയിൽ തളയ്‌ക്കേണ്ട
ദൈവത്തെ നിങ്ങളിനി നരനായ് നിനയ്ക്കേണ്ട
ദൈവത്തെ നിങ്ങളിനി കാണുവിൻ ഹൃദയത്തിൽ”

സർ ഹേർബർട്ട് സാമുവൽ
“നിങ്ങൾക്കു സ്വന്തമായി തത്വസംഹിതയൊന്നുമില്ലെങ്കിൽ മറ്റുള്ളവരുടെ തത്വങ്ങളോട് സഹിഷ്ണുത കാട്ടാൻ എളുപ്പമാണ്”

സർ ജോൺ ഹാരിംഗ് ടൺ
“അല്പംപോലും വിവേകമില്ലാത്തവന് പുസ്തകം കൊണ്ടെന്തു പ്രയോജനം? നേരെമറിച്ചു കുറെച്ചെങ്കിലും വിവേകമുണ്ടെങ്കിൽ പുസ്തകം അതു ജ്വലിപ്പിക്കും”

സർ എച്ച്. വോട്ടൺ
“സ്വന്തം രാജ്യത്തിനുവേണ്ടി അന്യനാടുകളിൽ പോയി വ്യാജം പറയാനും ഗൂഡാലോചനയിൽ ഏർപ്പെടാനുംവേണ്ടി അയയ്ക്കപ്പെടുന്ന നല്ല മനുഷ്യനാണ് അംബാസഡർ”

സർ സ്റ്റീവൻസ്
“ഓരോ മനുഷ്യനും ഓരോ അജ്ഞാത ഭൂഖണ്ഡമാണ്. ഓരോരുത്തരും കൊളം ബസിനെപ്പോലെ സ്വയം കണ്ടുപിടിക്കാൻ ഇറങ്ങണം”

സാമുവൽ ബട്ലർ
“വിശ്വാസംകൊണ്ട് നിങ്ങൾക്കു വളരെ കുറച്ചു കാര്യങ്ങളെ ചെയ്യാനാവൂ’, പക്ഷേ, അതില്ലാതെ ഒന്നുംതന്നെ ചെയ്യാനാവില്ല”
“നുണ പറയുന്നതിന് ഞാൻ എതിരല്ല’, പക്ഷേ, അതിലും സത്യസന്ധത വേണം”

തുടരും….

ചിന്തകരും ചിന്തകളും

You may also like

error: Content is protected !!