കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മാനേജറെ മർദ്ദിച്ചതായി പരാതി. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാലാണ് തന്നെ മർദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റിൽ വച്ചായിരുന്നു മർദനം. പരാതിക്കാരനായ വി വിപിൻ കുമാറിൻ്റെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തി.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.
തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജർ വിപിൻ പ്രതികരിച്ചത്. താനൊരു സിനിമാ പ്രവർത്തകനാണെന്നും പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ ചൂണ്ടിക്കാണിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമായ മൊഴിനൽകിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇതുമായി ബന്ധപ്പെട്ടു നടൻ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.