കൊച്ചി: മോഡലിങിന്‍റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 25-കാരിയുടെ പരാതിയെത്തുടർന്നു രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്‌തു. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന ദുബൈയിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തെന്നാണ് പരാതി. മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത് പ്രധാനകണ്ണികളായ സിന്ധു, അലീന എന്നിവരാണ്. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിൽ വലിയ സംഘമുണ്ടെന്നാണ് വിലയിരുത്തൽ. പരാതിക്കാരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരാണ് പ്രാഥമിക പ്രതി പട്ടികയിൽ ഉള്ളത്. സിന്ധു അറസ്റ്റിലായത് മുംബൈയിൽ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയിൽ നിന്ന് തന്നെയാണ്. മുംബൈയിൽ പിടിയിലായ സിന്ധുവിനെ ഇന്ന് നാട്ടിൽ എത്തിക്കും.
ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നുമാണ് പരാതി. രണ്ട് യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. വിദേശത്ത് എത്തിച്ച് ക്രൂരമായി മർദിച്ചു. പലരുടെയും സഹായം കൊണ്ടാണ് യുവതികൾ നാട്ടിൽ എത്തിയത്.

