മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ‘മഹേന്ദ്രഗിരി’ ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പല്‍ ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ നാവികസേനയുടെ ‘പ്രോജക്ട് 17A’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴ് യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കന്‍ ഘട്ടിലെ പര്‍വ്വതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നല്‍കിയിരിക്കുന്നത്.
ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് മുന്നേറാന്‍ സഹായിക്കുന്ന ‘സ്റ്റെല്‍ത്ത്’ സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ (52 കി.മീ) വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ്, ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവ കപ്പലിലുണ്ട്. 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, മിസൈലുകളെ പ്രതിരോധിക്കുന്ന ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുക്കളുടെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായ ടോർപ്പിഡോ-റോക്കറ്റ് ലോഞ്ചറുകളും ആധുനിക സോണാർ സംവിധാനങ്ങളും ഇതിലുണ്ട്. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ കീഴില്‍ രാജ്യത്ത് തന്നെ നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് നാവികസേന വക്താക്കള്‍ അറിയിച്ചു.

