റിയാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ യുഎസ് സെൻട്രൽ കമാൻഡും (CENTCOM) സൗദി അറേബ്യൻ സായുധ സേനയും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ സൗദി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും അമേരിക്കൻ സൈന്യത്തിനും നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിർദ്ദേശപ്രകാരം നടന്ന മുപ്പതിലധികം ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ സംയുക്ത സൈനിക നീക്കം.
കിഴക്കൻ ഇറാഖിലെ ഇറാൻ അനുകൂല മിലിഷ്യകളുടെ ആയുധ സംഭരണശാലകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസിന്റെയും സൗദിയുടെയും യുദ്ധവിമാനങ്ങൾ സംയുക്തമായി ബോംബാക്രമണം നടത്തിയത്. ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (PMF) ബസ്രയിലുള്ള ആസ്ഥാനത്തും വടക്കൻ ഇറാഖിലെ നിനവെയിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇറാൻ പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ പ്രതിരോധ നിലപാടിൽ നിന്ന് മാറി ഇറാഖിനുള്ളിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കെതിരെ അമേരിക്കയോടൊപ്പം നേരിട്ട് ആക്രമണത്തിൽ പങ്കാളിയാകുന്നത് ഇതാദ്യമായാണ്. അന്താരാഷ്ട്ര നിയമങ്ങൾ ഉറപ്പുനൽകുന്ന ‘സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ‘ ഭാഗമായാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റിയാദിലെയും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെയും പ്രധാന പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖ് അതിർത്തിയിൽ നിന്ന് തുടർച്ചയായി ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിടുകയും ചെയ്തു. മേഖലയിൽ ഒരു യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെ ഉണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും സൗദി വ്യക്തമാക്കി. അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഇറാഖിലെ ഇറാൻ അനുകൂല കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ അവകാശപ്പെട്ടു. ഇറാഖി മണ്ണിൽ നിന്ന് അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാഖിലെ എർബിലിലുള്ള യു.എസ് കോൺസുലേറ്റിന് നേരെ ആക്രമണം; സൗദിക്ക് നേരെയും ആക്രമണം.

