ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന (IAF) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ദീർഘദൂര ഗ്ലൈഡ് ബോംബായ ‘ഖഗാന്തക്-243’ (Khagantak-243) വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതികൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ നേട്ടം.
വ്യോമസേന നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ആയുധം നിർദിഷ്ട ലക്ഷ്യങ്ങൾ കൈവരിച്ചതായാണ് റിപ്പോർട്ട്. വ്യോമസേനയുടെ ദീർഘദൂര കൃത്യതാ ആക്രമണ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരീക്ഷണം സുപ്രധാനമാണെന്നാണ് വിലയിരുത്തൽ. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച ശേഷം ദീർഘദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുന്ന തരത്തിലാണ് ഗ്ലൈഡ് ബോംബുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ഗ്രാവിറ്റി ബോംബുകളേക്കാൾ കൂടുതൽ ദൂരത്തുനിന്ന് ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇത്തരം ആയുധങ്ങൾ സഹായിക്കും.
ഇതിലൂടെ യുദ്ധവിമാനങ്ങൾക്ക് ശത്രുപ്രദേശത്തേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാതെ തന്നെ കൃത്യമായ ആക്രമണം നടത്താനുള്ള സാധ്യത വർധിക്കും. ഇന്ത്യൻ പ്രതിരോധ കമ്പനിയായ JSR Dynamics ഉം പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) സംയുക്തമായാണ് ഇത് വികസിപ്പിച്ചെടുത്തത്. ബോംബിന്റെ ബോഡിയും കൺട്രോൾ സിസ്റ്റവും JSR Dynamics നിർമ്മിച്ചപ്പോൾ, ഇലക്ട്രോണിക്സ്, ഗൈഡൻസ് സംവിധാനങ്ങൾ ഒരുക്കിയത് BEL ആണ്.
300 കിലോഗ്രാം വിഭാഗത്തിൽപ്പെടുന്നതാണ് ഈ ഗ്ലൈഡ് ബോംബ്. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച ശേഷം ചിറകുകളും നിയന്ത്രണ സംവിധാനങ്ങളും ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഗ്ലൈഡ് ചെയ്ത് നീങ്ങാൻ ഇതിന് സാധിക്കും. ഏകദേശം 12,000 മീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിച്ചാൽ ഇതിന് 140 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ സാധിക്കും. വ്യോമസേനയുടെ സുഖോയ് (Su-30MKI) യുദ്ധവിമാനത്തിലാണ് ഈ ആയുധം പ്രാഥമികമായി പരീക്ഷിച്ചതും സംയോജിപ്പിച്ചതും. ഭാവിയിൽ മിറാഷ്, തേജസ് തുടങ്ങിയ വിമാനങ്ങളിലും ഇത് ഉപയോഗിച്ചേക്കും.

