തിരുവനന്തപുരം: മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. തിരുവനന്തപുരത്ത് നടന്ന മഹാത്മാ അയ്യങ്കാളി–ശ്രീനാരായണ ഗുരു പുരസ്കാര ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രശംസിച്ചത്. വി.ഡി. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും, 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞു.
താൻ സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കാറില്ലെന്നും, എന്നാൽ സതീശൻ പങ്കെടുക്കുന്ന ചടങ്ങായതുകൊണ്ട് മാത്രമാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി. സതീശൻ തങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചിട്ടുണ്ടെന്നും അതിൽ അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും ദിവാകരൻ ഓർത്തെടുത്തു. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി മുഖ്യമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളോട് രാഷ്ട്രീയത്തിനപ്പുറം സഹകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയായിരിക്കുമ്പോഴും ട്രേഡ് യൂണിയൻ നേതാവായിരിക്കുമ്പോഴും ആരുടെയും മുഖത്തുനോക്കി സത്യം വിളിച്ചുപറയാൻ മടിയില്ലാത്ത നേതാവായിരുന്നു സി.ദിവാകരനെന്ന് വി.ഡി.സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറകൾ ഓർത്തിരിക്കുംവിധം മഹാത്മാ അയ്യങ്കാളിക്കായി കേരളത്തിൽ സ്‌മാരകം ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

