Monday, August 31, 2026
Home » മനസാക്ഷിയുടെ ജയിലറകളിൽ തടവിലാക്കപ്പെട്ട കുറുപ്പും കൂപ്പറും
മനസാക്ഷിയുടെ ജയിലറകളിൽ തടവിലാക്കപ്പെട്ട കുറുപ്പും കൂപ്പറും

മനസാക്ഷിയുടെ ജയിലറകളിൽ തടവിലാക്കപ്പെട്ട കുറുപ്പും കൂപ്പറും

ലോകത്തെ ഞെട്ടിച്ച മറ്റ് പിടികിട്ടാപ്പുള്ളികളും അവരുടെ കാലം മായ്ക്കാത്ത പാപക്കറകളും കാണാപ്പുറങ്ങളും

by Editor

“നിയമത്തിന്റെ കൺമുന്നിൽ നിന്ന് ഒരു മനുഷ്യന് എത്രകാലം വേണമെങ്കിലും ഓടിയൊളിക്കാം, പക്ഷേ സ്വന്തം മനസ്സാക്ഷിയുടെയും കാലത്തിന്റെ കണക്കുപുസ്തകത്തിന്റെയും മുന്നിൽ അവന് എക്കാലവും അഭയാർത്ഥിയാകാനേ കഴിയൂ.”
നിയമത്തിന്റെ കണ്ണുവെട്ടിച്ച് കാലത്തെ തോൽപ്പിച്ച, ലോക കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒട്ടേറെ തിരോധാനങ്ങളുണ്ട്. സുകുമാരക്കുറുപ്പിന്റെയും ഡി.ബി. കൂപ്പറിന്റെയും ഇന്നും നിയമത്തിന്റെ പിടിയിലാകാതെ ഇരുട്ടിൽ മറഞ്ഞുനടക്കുന്ന ലോകത്തിലെ മറ്റ് കുപ്രസിദ്ധരായ ചില പിടികിട്ടാപ്പുള്ളികളുടെയും വേരുകളിലേക്ക്; ആകാശങ്ങളെയും അതിർത്തികളെയും ഒരുപോലെ നോക്കുകുത്തിയാക്കിയ ആ അപൂർവ്വ ഒളിച്ചുകളിയിലേക്ക്…

ചെങ്ങന്നൂരിന്റെ മണ്ണിൽ നിന്ന് ആകാശത്തോളം മോഹങ്ങൾ വളർത്തിയ ഒരു മനുഷ്യനുണ്ടായിരുന്നു – ഗോപാലകൃഷ്ണക്കുറുപ്പ്. പ്രീഡിഗ്രി പഠനത്തിനുശേഷം ഇന്ത്യൻ വ്യോമസേനയിൽ എയർമെനായി ചേക്കേറിയ ആ യുവാവ്, തന്റെ ജീവിതത്തിലെ ഒരു ട്വിസ്റ്റിലൂടെ ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ മേൽവിലാസം സ്വീകരിച്ചു.

ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ താൻ മരിച്ചുവെന്ന വ്യാജരേഖ സൃഷ്ടിച്ച് ലോകത്തെ വിശ്വസിപ്പിച്ച്, താൻ മരിച്ചുവെന്ന വ്യാജരേഖ സൃഷ്ടിച്ച്, അയാൾ അബുദാബിയുടെ തിളക്കമുള്ള ലോകത്തേക്ക് പറന്നുയർന്നു. ആഡംബരങ്ങളുടെ പെരുമഴ തീർത്ത ആ ജീവിതത്തിൽ സുകുമാരക്കുറുപ്പിന്റെ നിഴലായി ഭാര്യ സരസമ്മയുണ്ടായിരുന്നു.

നാട്ടിലും ഗൾഫിലും ഒരുപോലെ സുഹൃത്തുക്കളെ സമ്മാനിച്ച ആ കാലഘട്ടം, കുറുപ്പിന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. പുതിയ വീടിന്റെ പണിയും ആഡംബര കാറുമായി നാട്ടിൽ അവൻ ഒരു രാജാവിനെപ്പോലെ വാണു. എന്നാൽ, കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ച ആ ദിവസം, ആ ഇരുണ്ട ആകാശത്തിന് താഴെ ഭയത്തിന്റെ ഒരു കറുത്ത നിഴൽ വീണു.

ആഡംബരത്തിന്റെ വേരുകൾ അറ്റുപോകാതിരിക്കാൻ പണം മാത്രം ലക്ഷ്യമാക്കി അയാൾ ഒരു കൊടുംക്രൂരതയുടെ രൂപരേഖ തയ്യാറാക്കി. ആ ഭ്രാന്തൻ ചിന്തയ്ക്ക് ആക്കം കൂട്ടിയത് ജർമ്മനിയിൽ നടന്ന ഒരു insurance fraud-ൽ നിന്ന് പ്രചോദനം ലഭിച്ചതാണെന്ന് പോലീസ് രേഖകളിൽ പറയപ്പെടുന്നു.

ഏകദേശം 3.01 ലക്ഷം ദിർഹം മൂല്യമുള്ള ഇൻഷുറൻസ് പോളിസി… ലക്ഷങ്ങളുടെ മോഹം കുറുപ്പിന്റെ കണ്ണുകളെ ഇരുട്ടിലാക്കി. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അവർ ഒടുവിൽ ആ കൊടുംപാതകത്തിലേക്ക് ഇറങ്ങിത്തിരിച്ചു – ആരേയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക!

സരസമ്മയുടെ സഹോദരി ഭർത്താവ് ഭാസ്കരപിള്ളയും ഷാഹുവും പൊന്നപ്പനും ആ മരണക്കളിയിലെ കരുക്കളായി മാറി. 1984 ജനുവരി 21. ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടയിൽ, വിധിയുടെ കണക്കുപുസ്തകത്തിൽ തന്റെ പേര് എഴുതപ്പെട്ടിട്ടുണ്ടെന്ന് അറിയാതെ ‘ചാക്കോ’ എന്ന ഫിലിം റെപ്രസന്റേറ്റീവ് ആ കാറിലേക്ക് ലിഫ്റ്റ് ചോദിച്ചു കയറി.

ആറടി പൊക്കമുള്ള ആ യുവാവിനെ കണ്ടപ്പോൾ തങ്ങൾ തിരഞ്ഞ ഇര ഇതാണെന്ന് ആ സംഘം ഉറപ്പിച്ചു.
ജനുവരി 22-ന്റെ പുലർച്ചെ മാവേലിക്കര-ചെങ്ങന്നൂർ റോഡിന് സമീപത്തെ വയലിൽ ഒരു കാർ കത്തുന്നു.

നാട്ടുകാരുടെ വിവരമനുസരിച്ച് പോലീസെത്തിയപ്പോൾ, കത്തിയമർന്ന കാറിനുള്ളിൽ തിരിച്ചറിയാനാവാത്ത ഒരു ശരീരമുണ്ടായിരുന്നു. എന്നാൽ, ആ അന്വേഷണത്തിൽ തെളിഞ്ഞത് കേരള പോലീസ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളായിരുന്നു. കാറിനുള്ളിൽ തീ പടർന്നതിന്റെ ലക്ഷണമില്ലായ്മയും, മരണവീട്ടിലെ അന്തരീക്ഷത്തിൽ പോലും മാംസം വറുക്കുന്ന മണവുമായി നിന്ന ആ വീടും പോലീസിന്റെ സംശയങ്ങളെ ഉണർത്തി.

പോസ്റ്റ്‌മോർട്ടം മേധാവി ഡോ. ബി. ഉമാദത്തിന്റെ സൂക്ഷ്മമായ പരിശോധനകൾ വിരൽ ചൂണ്ടിയത് ഒരു സത്യത്തിലേക്കാണ് – ‘കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പല്ല, മറിച്ച് ചാക്കോയാണ്!’ ഭാസ്കരപിള്ളയുടെ ശരീരത്തിലെ പൊള്ളലുകളും പരസ്പരവിരുദ്ധമായ മൊഴികളും ആ കൊലപാതകത്തിന്റെ ചുരുളഴിച്ചു. ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ പ്രിയപ്പെട്ടവന്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു.

പിടികൂടപ്പെടുമെന്ന് ഉറപ്പായ നിമിഷം സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടു; പിന്നെ ഒരിക്കലും പിടികൊടുക്കാത്ത ഒരു നിഴലായി അയാൾ മാറി. മദ്രാസും ഭൂട്ടാനും മധ്യപ്രദേശും നേപ്പാളും കടന്ന്, ഉത്തരേന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിലെ മരണകിടക്കയിലോ അതോ മഞ്ഞു മൂടിയ മലനിരകളിലോ ഇന്നും ആ മനുഷ്യൻ ജീവച്ചിരിപ്പുണ്ടാകാം.

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ആ ചോദ്യാചിഹ്നം ഇന്നും മായാതെ നിൽക്കുന്നു – എവിടെയാണ് സുകുമാരക്കുറുപ്പ്?
ഒരു മനുഷ്യൻ ഒരു കൊലപാതകത്തിന് ശേഷം ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ കബളിപ്പിച്ച് അപ്രത്യക്ഷനാകുന്നു. എന്നാൽ, ലോകത്തിന്റെ മറ്റൊരു കോണിൽ, അതിന് വർഷങ്ങൾക്കുമുമ്പ് തന്നെ, ആകാശത്തെ തന്റെ രക്ഷപ്പെടലിന്റെ വേദിയാക്കി ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ തിരോധാനങ്ങളിലൊന്ന് സൃഷ്ടിച്ച മറ്റൊരു മനുഷ്യനുണ്ടായിരുന്നു…

ഒരാൾ ഒരു കൊലപാതകത്തിന്റെ നിഴലിൽ അപ്രത്യക്ഷനായപ്പോൾ, മറ്റൊരാൾ ഒരു വിമാന റാഞ്ചലിന് ശേഷം ആകാശത്ത് നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് മറഞ്ഞു. ഒരാളുടെ പിന്നിൽ ഒരു കൊലപാതകത്തിന്റെ ദുരൂഹത; മറ്റൊരാളുടെ പിന്നിൽ ലോകത്തെ ഞെട്ടിച്ച ഒരു വിമാന റാഞ്ചലിന്റെ നിഗൂഢത. കാലവും ഭൂമിശാസ്ത്രവും വ്യത്യസ്തമായിരുന്നെങ്കിലും, ഇരുവരുടെയും കഥകൾ ഒടുവിൽ എത്തിച്ചേരുന്നത് ഒരേ ചോദ്യത്തിലേക്കാണ് – അവർ എവിടെ പോയി?

ആകാശത്തെ വിസ്മയം: ഡി.ബി. കൂപ്പർ എന്ന അജ്ഞാതന്റെ വിമാന റാഞ്ചലും തിരോധാനവും
1971 നവംബർ 24. അമേരിക്കൻ വ്യോമയാന ചരിത്രത്തെയും ലോക കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയെയും (FBI) ഒരുപോലെ വിസ്മയിപ്പിച്ച ഒരു ദിവസം. ‘ഡാൻ കൂപ്പർ’ (പിന്നീട് മാധ്യമങ്ങളിലൂടെ ‘ഡി.ബി. കൂപ്പർ’ എന്നറിയപ്പെട്ടു) എന്ന മാന്യമായി വസ്ത്രം ധരിച്ച അജ്ഞാതൻ പോർട്ട്‌ലാൻഡിൽ നിന്ന് സീറ്റിലിലേക്ക് പുറപ്പെട്ട നോർത്ത് വെസ്റ്റ് ഓറിയന്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് 305 എന്ന വാണിജ്യ വിമാനത്തിൽ കയറിപ്പറ്റി.

യാത്ര തുടങ്ങി തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ അയാൾ തന്റെ സീറ്റിലിരുന്ന ജീവനക്കാരിയോട് ഒരു ഭീകരമായ സത്യം വെളിപ്പെടുത്തി. തന്റെ കൈയിലുള്ള സ്യൂട്ട്കേസിൽ ഡൈനാമിറ്റ് ബോംബുകൾ ഉണ്ടെന്നും വിമാനം റാഞ്ചാൻ പോവുകയാണെന്നുമായിരുന്നു അയാൾ ആവശ്യപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെ ജീവനോടെ രക്ഷിക്കണമെങ്കിൽ 200,000 ഡോളർ മോചനദ്രവ്യവും നാല് പാരച്ചൂട്ടുകളും വേണമെന്നായിരുന്നു അയാളുടെ ആവശ്യം. വിമാനം സീറ്റിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ അധികൃതർ ആ പണവും പാരച്ചൂട്ടുകളും എത്തിച്ചു നൽകി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി മോചിപ്പിച്ച അയാൾ, വിമാനജീവനക്കാരെ മാത്രം കൂട്ടി വീണ്ടും ആകാശത്തേക്ക് പറന്നുയർന്നു.

സാങ്കേതികമായി ഇത് എങ്ങനെ സാധ്യമായി എന്നൊരു ചോദ്യമുണ്ടായേക്കാം – ഒരു വിടവിലൂടെയുള്ള രക്ഷപ്പെടൽ! സാധാരണയായി ഒരു വാണിജ്യ വിമാനം ആകാശത്ത് പറന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെ പ്രധാന വാതിലുകൾ തുറക്കുക എന്നത് അസാധ്യമാണ്. വിമാനത്തിനുള്ളിലെ ഉയർന്ന മർദ്ദം (Cabin Pressure) കാരണം വാതിലുകൾ പുറത്തേക്ക് ശക്തമായി തള്ളപ്പെടും. മനുഷ്യശക്തികൊണ്ട് മാത്രം ആ വാതിലുകൾ തുറക്കാൻ കഴിയില്ല.

എന്നാൽ കൂപ്പർ ഈ കൃത്യത്തിനായി തിരഞ്ഞെടുത്തത് വളരെ പ്രത്യേകതകളുള്ള ഒരു വിമാനമായിരുന്നു – ബോയിംഗ് 727 (Boeing 727). ഈ വിമാനത്തിന്റെ ഘടനയാണ് അയാൾക്ക് ആ സാഹസം സാധ്യമാക്കിയത്: പിൻഭാഗത്തെ ഗോവണി (Ventral Airstair): ഈ വിമാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അതിന്റെ വാല് ഭാഗത്ത് (വിമാനത്തിന്റെ ഏറ്റവും പിറകിൽ) താഴേക്ക് ഇറങ്ങാൻ പറ്റുന്ന ഒരു ഗോവണി ഉണ്ടായിരുന്നു എന്നതാണ്. യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനുമായി ഉപയോഗിച്ചിരുന്ന ഈ ഗോവണിയുടെ വാതിൽ വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ ഉള്ളിൽ നിന്ന് തുറക്കാൻ സാധിക്കുമായിരുന്നു. സാധാരണ സൈഡ് ഡോറുകൾ പോലെ പുറത്തുനിന്നുള്ള മർദ്ദം ഈ പിൻഭാഗത്തെ വാതിലിനെ ബാധിച്ചിരുന്നില്ല. കൂപ്പർ പൈലറ്റിനോട് വിമാനം വളരെ താഴ്ന്ന ഉയരത്തിലും കുറഞ്ഞ വേഗതയിലും പറക്കാൻ ആവശ്യപ്പെട്ടത് ഈ കാറ്റിന്റെയും മർദ്ദത്തിന്റെയും ആഘാതം കുറയ്ക്കാനാണ്. അങ്ങനെ അയാൾ രാത്രിയുടെ ഇരുട്ടിലേക്ക് പാരച്ചൂട്ടിൽ ചാടി അപ്രത്യക്ഷനായി

ഇന്നും തീരാത്ത നിഗൂഢത പാരച്ചൂട്ടിൽ ചാടിയ കൂപ്പറിന് പിന്നീട് എന്ത് സംഭവിച്ചു? ആകാശത്തുനിന്ന് താഴേക്ക് ചാടുമ്പോൾ ഉണ്ടായ കടുത്ത തണുപ്പും മോശം കാലാവസ്ഥയും കാരണം അയാൾ ജീവനോടെ രക്ഷപ്പെടാൻ സാധ്യതയില്ലെന്നായിരുന്നു എഫ്.ബി.ഐയുടെ ആദ്യ നിഗമനം. വർഷങ്ങൾക്ക് ശേഷം കൊളംബിയ നദീതീരത്തുനിന്ന് മോചനദ്രവ്യത്തിന്റെ ചെറിയൊരു ഭാഗം കുട്ടികൾ കണ്ടെത്തിയതല്ലാതെ, കൂപ്പറെക്കുറിച്ചോ അയാളുടെ ശരീരത്തെക്കുറിച്ചോ യാതൊരു തുമ്പും ലഭിച്ചില്ല. കൂപ്പറിന്റെ രക്ഷപ്പെടൽ ലോകത്തിന് Boeing 727-യുടെ ഈ സുരക്ഷാ ദൗർബല്യം കാണിച്ചുതന്നു. തുടർന്ന് 1972-ലെ തുടർ hijackings-ന്റെ പശ്ചാത്തലത്തിൽ FAA Boeing 727 വിമാനങ്ങളിൽ ‘Cooper vane’ എന്ന സുരക്ഷാ സംവിധാനം നിർബന്ധമാക്കി.അപാരമായ ബുദ്ധിസാമർത്ഥ്യത്തോടെ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഡി.ബി. കൂപ്പറിന്റെ തിരോധാനം, സുകുമാരക്കുറുപ്പിനെപ്പോലെ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിയമത്തിന് മുന്നിൽ ഒരു ഉത്തരമില്ലാത്ത വലിയൊരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു.

ലോക കുറ്റാന്വേഷണ ചരിത്രത്തിൽ സുകുമാരക്കുറുപ്പിനെ പോലെ കുറ്റകൃത്യത്തിനു ശേഷം പതിറ്റാണ്ടുകളായി പോലീസിനെ വെട്ടിച്ച് പിടികിട്ടാപുള്ളികളായി ജീവിക്കുന്ന നിരവധി പേരുണ്ട്. ആധുനിക സാങ്കേതികവിദ്യയും ഇന്റർപോളും (Interpol) ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളും വർഷങ്ങളായി തിരഞ്ഞിട്ടും ഒരു തുമ്പും ലഭിക്കാത്ത ചില കുപ്രസിദ്ധരായ പ്രതികൾ …

അമേരിക്കയിലെ വെൽസ് ഫാർഗോ (Wells Fargo) സെക്യൂരിറ്റി കമ്പനിയിൽ ഗാർഡായി ജോലി ചെയ്തിരുന്ന വിക്ടർ മാനുവൽ ഗെരേന, 1983-ൽ തന്റെ സഹപ്രവർത്തകരെ തോർത്ത് ഉപയോഗിച്ച് കെട്ടിയിട്ട് കൺമുന്നിലുണ്ടായിരുന്ന 7 ദശലക്ഷം ഡോളർ (കോടിക്കണക്കിന് രൂപ) കൊള്ളയടിച്ച് കടന്നുകളഞ്ഞു. യു.എസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണക്കൊള്ളകളിൽ ഒന്നാണിത്. 1984 മുതൽ (സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയ അതേ വർഷം തന്നെ). അതായത് 42 വർഷമായി അയാൾ നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നു.

1984 -ൽ എഫ്.ബി.ഐയുടെ (FBI) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷക്കണക്കിന് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇയാൾ എവിടെയുണ്ടെന്ന് ആർക്കും ഒരു വിവരവുമില്ല. ക്യൂബയിലോ ലാറ്റിൻ അമേരിക്കയിലോ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ഊഹം.

അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന വില്യം ബ്രാഡ്‌ഫോർഡ് ബിഷപ്പ് ജൂനിയർ, 1976 ഡിസംബറിൽ തന്റെ ഭാര്യയെയും, അമ്മയെയും, 3 ആൺകുട്ടികളെയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേരെ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹങ്ങൾ വനത്തിൽ കൊണ്ടുപോയി കത്തിച്ചു. 1976 മുതൽ – 50 വർഷത്തോളമായി ഇയാൾ ഒളിവിലാണ്. വളരെ ഉയർന്ന വിദ്യാഭ്യാസമുള്ളയാളും പല ഭാഷകൾ അറിയാവുന്ന ആളുമായതിനാൽ ലോകത്തിന്റെ ഏത് ഭാഗത്തും ഒരു വ്യാജ മേൽവിലാസത്തിൽ ജീവിച്ചിരിപ്പുണ്ടാകാം എന്ന് കരുതപ്പെടുന്നു. എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാളെക്കുറിച്ചുള്ള അന്വേഷണം ഇന്നും തുടരുന്നു.

അരിസോണയിൽ ഒരധ്യാപകനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ റോബർട്ട് ഫിഷർ, 2001 ഏപ്രിലിൽ തന്റെ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം വീട്ടിന് തീവെച്ചു തകർത്തു. കൊലപാതകത്തിന് ശേഷം ഇയാളുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 25 വർഷമായി പിടികൊടുക്കാതെ നടക്കുന്ന റോബർട്ട് ഫിഷർ മികച്ചൊരു വേട്ടക്കാരനും കാടുകളിൽ ജീവിക്കാൻ അറിയാവുന്ന ആളായതുകൊണ്ട്, അമേരിക്കയിലെ ഏതെങ്കിലും ദുർഘടമായ വനമേഖലയിൽ ആത്മഹത്യ ചെയ്തിട്ടുണ്ടാകാം എന്നോ അല്ലെങ്കിൽ വനത്തിനുള്ളിൽ ആരുമറിയാതെ നിഗൂഢ ഒളിവ് ജീവിതം തുടരുന്നുണ്ടാകാം എന്നോ പോലീസ് കരുതുന്നു.

മയക്കുമരുന്ന് കടത്തലിലൂടെയും അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെയും കോടികൾ സമ്പാദിച്ച് ഇന്റർപോളിൽ റെഡ് കോർണർ നോട്ടീസ് നിലനിൽക്കെ പതിറ്റാണ്ടുകളായി പിടികൊടുക്കാതെ ജീവിക്കുന്ന നിരവധി അധോലോക നായകന്മാരുണ്ട്. വേഷപ്രച്ഛന്നരായി പ്ലാസ്റ്റിക് സർജറിയിലൂടെ മുഖം മാറ്റി ജീവിക്കുന്ന ഇവർ പലപ്പോഴും രാഷ്ട്രീയക്കാരുടെയോ ഭരണാധികാരികളുടെയോ കറുത്ത പിന്തുണയോടെയാണ് അപ്രത്യക്ഷരായി തുടരുന്നത്.

1960-കളുടെ അവസരങ്ങളിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നിരവധിയാളുകളെ ക്രൂരമായി കൊലപ്പെടുത്തിയ കുപ്രസിദ്ധനായ കൊലയാളിയാണ് അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലർ ‘സോഡിയാക് കില്ലർ’ താൻ നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങൾ അടങ്ങിയ വിചിത്രമായ കോഡുകളും കത്തുകളും ഇയാൾ പോലീസിനും പത്രങ്ങൾക്കും അയച്ചുകൊണ്ടിരുന്നു. പോലീസ് എണ്ണമറ്റ ആളുകളെ സംശയിക്കുകയും ദശാബ്ദങ്ങളോളം അന്വേഷിക്കുകയും ചെയ്തെങ്കിലും സോഡിയാക് കില്ലർ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആ കേസ് ഇന്നും ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ചുരുളഴിയാത്ത പരമ്പരക്കൊലപാതക കേസുകളിലൊന്നാണ്.

‘വൺകോയിൻ’ (OneCoin) എന്ന വ്യാജ ക്രിപ്‌റ്റോകറൻസി തട്ടിപ്പിലൂടെ ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്ന് ഏകദേശം 400 കോടിയിലധികം ഡോളർ തട്ടിയെടുത്ത ബൾഗേറിയയിൽ ജനിച്ച, ജർമ്മൻ ബന്ധങ്ങളുള്ള വനിതയാണ് റൂജ ഇഗ്നാറ്റോവ 2017 മുതൽ എഫ്.ബി.ഐയുടെയും ഇന്റർപോളിന്റെയും റെഡ് കോർണർ നോട്ടീസിൽ ഉള്ള ഇവർ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന മോസ്റ്റ് വാണ്ടഡ് കുറ്റവാളികളിൽ ഒരാളാണ്. പ്ലാസ്റ്റിക് സർജറി നടത്തിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇന്നും ഇവർ എവിടെയുണ്ടെന്ന് ആർക്കും ഒരു വിവരവുമില്ല.

1888-ൽ ലണ്ടനിലെ വൈറ്റ്‌ചാപ്പൽ പ്രദേശത്ത് നിരവധി സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വികലമാക്കിയ കൊലയാളിയായ ജാക്ക് ദി റിപ്പർ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ നിഗൂഢ കൊലയാളികളിലൊരാളാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബ്രിട്ടീഷ് പോലീസിന് ഇയാളുടെ യഥാർത്ഥ മുഖം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതുമായ ഒരു പിടികിട്ടാപുള്ളി കേസാണിത്.

കൃത്യമായ പ്ലാനിംഗിലൂടെ മറ്റ് രാജ്യങ്ങളുടെ പാസ്പോർട്ടോ വ്യാജ രേഖകളോ ഉണ്ടാക്കി തദ്ദേശീയരായി ജീവിക്കാൻ ഇവർക്ക് സാധിക്കുന്നു. ചിലർ പണമോ ഡിജിറ്റൽ ഇടപാടുകളോ ഉപയോഗിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിനാൽ ടവർ ലൊക്കേഷനുകളോ ബാങ്ക് അക്കൗണ്ടുകളോ വഴി ഇവരെ കണ്ടെത്താൻ കഴിയില്ല. ഇവരിൽ പലരും വർഷങ്ങൾക്ക് മുൻപ് രോഗങ്ങൾക്കൊണ്ടോ മറ്റോ ഒളിവിൽ വെച്ച് തന്നെ മരിച്ചിട്ടുണ്ടാകാം. എന്നാൽ മൃതദേഹം കണ്ടെത്താത്തതിനാൽ നിയമപരമായി അവർ ഇപ്പോഴും ‘ഒളിവിലുള്ള പ്രതികൾ’ മാത്രമാണ്.

നിയമത്തിന്റെ വലക്കണ്ണികൾ പൊട്ടിച്ച് കാലത്തെപ്പോലും നിഷ്പ്രഭമാക്കിയ ഈ മനുഷ്യരുടെ ജീവിതങ്ങൾ, കുറ്റാന്വേഷണ ലോകത്തിനും ക്രമിനോളജിക്കും ഇന്നും ഉത്തരം കിട്ടാത്ത ഒരുപിടി വലിയ ചോദ്യചിഹ്നങ്ങളാണ്. എത്രയൊക്കെ ജാഗ്രതയോടെ കാവൽ നിന്നാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന് ക്രൈം ഫിക്ഷനുകൾ പറയുമ്പോൾ, യാഥാർത്ഥ്യത്തിന്റെ പരുക്കൻ ലോകത്ത് ചില നിഴലുകൾ എക്കാലവും വെളിച്ചം കാണാതെ മാഞ്ഞുപോകാറുണ്ട്. കാലം എത്ര കഴിഞ്ഞാലും, നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതിമാറിയ ഈ തിരോധാനങ്ങൾ മനുഷ്യന്റെ ഇരുണ്ട മനസ്സിന്റെയും ആസൂത്രണപാടവത്തിന്റെയും എക്കാലത്തെയും വലിയ വിസ്മയങ്ങളായി ബാക്കിയാവുന്നു.

– ജോയ് കെ.മാത്യു

Send your news and Advertisements

You may also like

error: Content is protected !!