Sunday, August 30, 2026
Home » നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 740 കടന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 740 കടന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 740 കടന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

by Editor

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കടുത്ത മിന്നൽ പ്രളയത്തിൽ നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലുമായി ആകെ മരണസംഖ്യ 740 കടന്നു. ഇതിൽ 734 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് നേപ്പാളിലാണ്. നിലവിൽ നേപ്പാളിൽ 2,426 പേരെയും ടിബറ്റിൽ 554 പേരുമുൾപ്പെടെ ആകെ 3,000-ത്തോളം പേരെ കാണാതായിട്ടുണ്ട്. ഇവരിൽ 540-ലധികം പേർ വിദേശ പൗരന്മാരാണ്. കാണാതായവരിൽ വലിയൊരു പങ്ക് ജലവൈദ്യുത പദ്ധതികളിൽ (Hydropower projects) ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്.

തീർത്ഥാടകരും വിനോദസഞ്ചാരികളുമടക്കം പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 108 പേരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ടിബറ്റ് ഭാഗത്ത് അകപ്പെട്ടിരുന്ന 598 ഇന്ത്യക്കാർ സുരക്ഷിതമായി അതിർത്തി കടന്നു. നിലവിൽ ടിബറ്റിലുള്ള മറ്റ് 900 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രളയത്തിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. എന്നാൽ ഇനിയും കണ്ടെത്താനുള്ള 7 മലയാളികളെക്കുറിച്ച് ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

നേപ്പാളിലെ പ്രളയദുരന്തത്തിൽ ഇന്ത്യ വലിയ തോതിലുള്ള അടിയന്തര സഹായങ്ങളാണ് എത്തിക്കുന്നത്. ദുരന്തമുണ്ടായ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രത്യേക വിമാനങ്ങളിൽ ഇതുവരെ 60 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിൽ എത്തിച്ചുകഴിഞ്ഞു. താൽക്കാലിക താമസത്തിനുള്ള ടെന്റുകൾ, കമ്പിളികൾ, അടിയന്തര മരുന്നുകൾ, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, ആഹാരസാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യൻ കരസേനയിൽ നിന്നുള്ള പ്രത്യേക തുരങ്ക വിദഗ്ധരും ഫോറൻസിക് മെഡിക്കൽ സംഘവും നേപ്പാളിൽ എത്തിയിട്ടുണ്ട്. തകർന്ന ഗതാഗതം പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങളും ഇന്ത്യ നേപ്പാളിന് കൈമാറി. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു.

തലസ്ഥാനമായ കാഠ്മണ്ഡുവിനെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മുഗ്ലിംഗ്-കാഠ്മണ്ഡു ഹൈവേ (Mugling-Kathmandu highway) തടസ്സങ്ങൾ നീക്കി ഭാഗികമായി തുറന്നുകൊടുത്തു. ഇത് പ്രളയമേഖലകളിൽ കുടുങ്ങിക്കിടന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ വീണ്ടും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!