ഇസ്ലാമാബാദ്: പ്രതിരോധ സൈനിക സഹകരണം ശക്തമാക്കുന്നതിനായി കുവൈറ്റും പാക്കിസ്ഥാനും തമ്മിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇന്നലെ (ഓഗസ്റ്റ് 27-ന്) ഇസ്ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഈ കരാറിൽ ഒപ്പുവെച്ചത്. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ കരാറിന്’ തൊട്ടുപിന്നാലെയാണ് കുവൈറ്റും പാക്കിസ്ഥാനുമായി ഈ സുപ്രധാന പ്രതിരോധ പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്.
കുവൈറ്റ് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും ചേർന്നാണ് കരാർ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള പ്രവർത്തന ഏകോപനം വർദ്ധിപ്പിക്കുക, സൈനിക വൈദഗ്ധ്യം പരസ്പരം കൈമാറുക, സേനകളുടെ സജ്ജതയും സംയോജനവും മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സൈനിക പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, അതിർത്തി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പാക്കിസ്ഥാൻ കുവൈത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകും.
2023-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ‘ഡിഫൻസ് കോപ്പറേഷൻ കരാറിനെ’ കൂടുതൽ വിപുലീകരിക്കുന്നതാണ് പുതിയ പ്രോട്ടോക്കോൾ കരാർ. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന പ്രാദേശിക സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ ക്രമീകരണമെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മക്ക പ്രതിരോധ ഉടമ്പടിയിൽ ഈജിപ്റ്റും അംഗമായേക്കുമെന്ന് തുർക്കി

