Friday, August 28, 2026
Home » സംഘർഷം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ; ധൃതിയില്ലെന്ന് യുഎസ്
സംഘർഷം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ; ധൃതിയില്ലെന്ന് യുഎസ്

സംഘർഷം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ; ധൃതിയില്ലെന്ന് യുഎസ്

by Editor

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണയുമായി മുന്നോട്ട് പോകാൻ ഇറാൻ സന്നദ്ധത അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിൽ എത്തി നടത്തിയ ചർച്ചയിൽ, മുൻപ് ഒപ്പിട്ട കരാറുകളുടെ വ്യവസ്ഥകൾ പാലിച്ച് സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആണ് അറിയിച്ചത്. മേഖലയിലെ യുദ്ധാന്തരീക്ഷം ലഘൂകരിക്കാൻ ഖത്തർ, ഒമാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇപ്പോഴും സജീവമായ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ ചർച്ചയിലാണ് ഇറാന്റെ ഈ നിലപാട് വ്യക്തമാക്കിയത്. മുൻപ് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥകൾ തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ചർച്ചകളിലേക്ക് ഉടനടി കടക്കാൻ താൽപ്പര്യമില്ലെന്ന് യുഎസ് ഭരണകൂടം അറിയിക്കുകയായിരുന്നു.

ചർച്ചകൾ പുനരാരംഭിക്കാൻ തങ്ങൾക്ക് നിലവിൽ യാതൊരു ധൃതിയുമില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ചർച്ചകൾക്ക് പകരം ഇറാനെ പൂർണ്ണമായി സമ്മർദ്ദത്തിലാക്കാനാണ് യു.എസ് ശ്രമിക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള മിസൈൽ ആക്രമണങ്ങൾ കുറവാണെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത യു.എസ് ഉപരോധങ്ങളിലൂടെ യുദ്ധം കൂടുതൽ സങ്കീർണ്ണമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ‘ഇക്കണോമിക് ഡി-ഡേ’ (Operation Economic Outcast) പ്രഖ്യാപിച്ച യു എസ് ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കയറ്റുമതി പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായി ഇറാന്റെ 60 ഓളം സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

യു.എസ് പ്രഖ്യാപിച്ച അതിശക്തമായ സാമ്പത്തിക ഉപരോധങ്ങൾ കാരണം ഇറാൻ നിലവിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇറാന്റെ കറൻസിയായ ‘റിയാൽ’ (Rial) യു.എസ് ഡോളറിന് മുന്നിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. കറൻസി മൂല്യം ഇടിഞ്ഞതോടെ വിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 84 ശതമാനത്തിലേക്ക് ഉയർന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി ഇരട്ടിയാകുന്നത് ജനങ്ങളെ കടുത്ത പട്ടിണിയിലേക്കാണ് നയിക്കുന്നത്.

ഇറാന്റെ പ്രധാന വരുമാന മാർഗ്ഗം എണ്ണ വിപണനമാണ്. എന്നാൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് എണ്ണക്കപ്പലുകൾക്ക് പുറത്തേക്ക് പോകാൻ കഴിയുന്നില്ല. ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിലേക്ക് പോലും എണ്ണ എത്തിക്കാൻ ഇറാനാകുന്നില്ല. ഉപരോധം ഭയന്ന് യു.എ.ഇ അടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നായിട്ടും, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ പെട്രോളും ഡീസലും വിതരണം ചെയ്യാൻ ഇറാന് സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ധനവില വലിയ തോതിൽ വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുന്നു. മരുന്നുകളുടെ വില സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതിലും ഇരട്ടിയായി വർദ്ധിച്ചു. ശമ്പളം ലഭിച്ചിട്ട് പോലും പണം തികയാത്ത അവസ്ഥയിലാണ് ജനങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ഉപരോധങ്ങളെ മറികടക്കാൻ ക്രിപ്‌റ്റോകറൻസികൾ, ഇന്റർനെറ്റ് വഴിയുള്ള ഷാഡോ ബാങ്കിംഗ് ശൃംഖലകൾ, ചൈനീസ് യുവാൻ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും യു.എസിന്റെ കടുത്ത നിരീക്ഷണം കാരണം ഇത് പൂർണ്ണമായി ഫലം കാണുന്നില്ല.

ഇറാനെതിരെ ‘എക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ച്‌ യു എസ്; സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!