തിരുവനന്തപുരം: ടീം യുഡിഎഫ് റെഡി. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ ഇന്ന് രാവിലെ 10-നു സെൻട്രൽ സ്‌റ്റേഡിയത്തിൽ സത്യപ്രതിജ്‌ഞ ചെയ്യും. ഇതിൽ മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിമാരുടെ പട്ടിക ഇന്നലെ സതീശൻ ഗവർണർക്കു കൈമാറിയിരുന്നു. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ സത്യപ്രതിജ്‌ഞയ്ക്കുശേഷം സതീശൻ ഗവർണർക്കു കൈമാറും.
20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ വൈകുന്നേരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.
ഗ്രൂപ്പ് തര്‍ക്കങ്ങളെന്നത് മാധ്യമങ്ങളുടെ വാര്‍ത്തയെന്നും ഒരു കോണ്‍ഗ്രസ് നേതാവും ഒരാള്‍ക്ക് വേണ്ടിയും അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. റീജണല്‍ ബാലന്‍സും സോഷ്യല്‍ ബാലന്‍സും പരിഗണിച്ചപ്പോള്‍ അര്‍ഹരായ ചിലരെ ഒഴിവാക്കേണ്ടി വന്നെന്നും അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്‌പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഓരോ മന്ത്രി വീതവുമാണുള്ളത്. ഓരോ മന്ത്രിസ്‌ഥാനം വീതം രണ്ടര വർഷത്തിനു ശേഷം കോൺഗ്രസും മുസ്‌ലിം ലീഗും പാർട്ടിക്കുള്ളിൽ വീതംവയ്ക്കും. ലീഗിൽനിന്ന് രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്‌ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ആരെയാണു മാറ്റുകയെന്ന് അപ്പോൾ തീരുമാനിക്കും. അപു ജോസഫ് ചീഫ് വിപ്പാകും. പി.ജെ.ജോസഫ് ഇതു സംബന്ധിച്ച് കത്തു നല്‍കി.
വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകും. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത് . കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി ചുമതലയേൽക്കും . ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്

